പനി ബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്സും മരിച്ചു: മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കാതെ സംസ്കരിച്ചു: കേന്ദ്ര സംഘം ഇന്നെത്തും
നിപ്പ വൈറസ് ബാധിച്ച് കോഴിക്കോട് ഒരാൾ കൂടി മരിച്ചു. പനി ബാധിച്ചവരെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സ് ലിനിയാണ് മരിച്ചത്. ഇതോടെ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം പത്തായി.
കോഴിക്കോട് ചെമ്പനോട സ്വദേശിയാണ് മരിച്ച ലിനി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകാതെ സംസ്കരിച്ചു. പനി പടരാതിരിക്കാനുള്ള മുൻകരുതലിന്റെ ഭാഗമാണ് നടപടി.
അതേസമയം, നിപ്പ വൈറസ് അടക്കം കോഴിക്കോടും മലപ്പുറത്തും പനി ബാധിച്ച് മരിച്ചവരുടെ ആകെ എണ്ണം 16 ആയി. കോഴിക്കോട് ജില്ലയില്‍ മാത്രം രണ്ടാഴ്ചയ്ക്കിടെ 15 പേരാണ് പനി ബാധിച്ച് മരിച്ചത്. കോഴിക്കോട് ചെലവൂര്‍ കാളാണ്ടിത്താഴം കാരിമറ്റത്തില്‍ ബാബു സെബാസ്റ്റ്യന്റെ ഭാര്യ മെഡിക്കല്‍ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രം ഹെഡ് നഴ്സ് ടെസി ജോര്‍ജ് (50), നടുവണ്ണൂര്‍ കോട്ടൂര്‍ തിരുവോട് മയിപ്പില്‍ ഇസ്മയില്‍ (50), മലപ്പുറം തിരൂരങ്ങാടി മൂന്നിയൂര്‍ ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സിന്ധു (36), പൊന്മള ചട്ടിപ്പറമ്ബ് പാലയില്‍ അബ്ദുല്‍ ഷുക്കൂറിന്റെ മകന് മുഹമ്മദ് ഷിബിലി (14), കൊളത്തൂര്‍ കാരാട്ടുപറമ്ബ് താഴത്തില്‍തൊടി വേലായുധന് (സുന്ദരന്‍ 48) എന്നിവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
താമരശ്ശേരി പുതുപ്പാടി വള്ളിയാട് പുഴംകുന്നുമ്മല്‍ അബൂബക്കറിന്റെ ഭാര്യ റംല (38) ഡെങ്കിപ്പനി ബാധിച്ച് മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചു. ചികിത്സയില്‍ കഴിയുന്ന ഏഴ് പേരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരമാണ്. ഇവര്‍ക്ക് പുറമെ 25 പേര് രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്.
പനി നേരിടാന്‍ സംസ്ഥാന തലത്തില്‍ കണ്ട്രോള് റൂം തുറന്നു. കോഴിക്കോട്ടെ പനി മരണങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് വിദഗ്ധ സമിതിയെ നിയോഗിച്ചു. പേരാമ്പ്ര ഉള്‍പ്പടെയുള്ള സ്ഥലങ്ങള്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജയും കേന്ദ്ര സംഘവും ഇന്ന് സന്ദര്‍ശിക്കും.