ഐ.എസ്.ഐക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി കൊടുത്ത ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗ്യസ്ഥക്ക് മുന്ന് വര്‍ഷം തടവ് ശിക്ഷ
ന്യൂഡൽഹി: പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് ഇന്ത്യയുടെ പ്രധാന വിവരങ്ങൾ ചോർത്തിക്കൊടുത്ത മുൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥക്ക് മൂന്നു വർഷം തടവ്. ഇസ്ലാമാബാദിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഓഫിസിൽ ഉദ്യോഗസ്ഥയായിരുന്ന മാധുരി ഗുപ്തയെയാണ് ഡൽഹി ഹൈക്കോടതി തടവിന് ശിക്ഷിച്ചത്.
പ്രതിക്ക് നല്‍കാവുന്ന പരമാവധി ശിക്ഷയായ മൂന്ന് വര്‍ഷം തടവ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി സിദ്ധാര്‍ത്ഥ് ശര്‍മ്മയാണ് വിധിച്ചത്. പാക്കിസ്ഥാനില്‍ ഉദ്യോഗസ്ഥയായിരിക്കുന്ന കാലയളവില്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥരായ മുബഷിര്‍ റസറാണ, ജംഷദ് എന്നിവര്‍ക്ക് ഇന്ത്യയുടെ സുപ്രധാന വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്നാണ് കേസ്.
ഉര്‍ദു ഭാഷയിലെ പ്രാവീണ്യമായിരുന്നു ഇവരെ പാക്കിസ്ഥാനിലെ ഇന്ത്യന്‍ ഹൈകമ്മീഷന്‍ ഓഫീസില്‍ നിയമിക്കാന്‍ കാരണം.
അതേസമയം, വിധിക്കെതിരെ അപ്പീൽ നൽകാൻ അവർക്ക് ജാമ്യം ലഭിച്ചിട്ടുണ്ട്. 2010 ഏപ്രിൽ 22നാണ് മാധുരിയെ ഡൽഹി പൊലീസിലെ സ്പെഷൽ സെൽ അറസ്റ്റ് ചെയ്തത്.