കൈക്കൂലി വാങ്ങിയാല്‍ ‘സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം കഴിക്കേണ്ടി വരും’; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി

single-img
19 May 2018

അഴിമതി നടത്തുന്ന കുറച്ചുപേരാണ് അന്തസ്സായി ജീവിക്കുന്ന ഭൂരിപക്ഷം ഉദ്യോഗസ്ഥര്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിട്ടുന്ന പണം കൊണ്ടു ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശീലിക്കണമെന്നും കോഴിക്കോട്ട് തദ്ദേശ സ്ഥാപന വകുപ്പിന്റെ ഓട്ടോമേറ്റഡ് / ഇന്റലിജന്റ് ബില്‍ഡിങ്ങ് അപ്ലിക്കേഷന്‍/സോഫ്റ്റ് വെയര്‍ ‘സുവേഗ’യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പറഞ്ഞു.

പണം ചിലവിടാം, പക്ഷേ അത് അവനവന്റെ പണമായിരിക്കണം. അഴിമതി പാടില്ല എന്നു സര്‍ക്കാര്‍ പറയുമ്പോള്‍ മനസില്‍ ഊറിച്ചിരിക്കുന്ന ചില ഉദ്യോഗസ്ഥരുണ്ട്. അടുത്തകാലത്ത് ഉദ്യോഗസ്ഥര്‍ കൈക്കൂലി നേരിട്ടു വാങ്ങുന്ന സമ്പ്രദായം നിര്‍ത്തി പുതിയമാര്‍ഗം കണ്ടുപിടിച്ചു.

വക്താക്കളിലൂടെയാണു വാങ്ങുന്നത്. ഇതിനു ചില അടയാളങ്ങളുമുണ്ട്. ആരും അറിയാതെ നടത്തുന്നുവെന്ന് ഉദ്യോഗസ്ഥര്‍ കരുതുന്ന ഇത്തരം പരിപാടികള്‍ അങ്ങാടിപ്പാട്ടാണ്. അഴിമതിക്കു വിധേരാവുന്നവര്‍ ഒന്നും മിണ്ടാത്തതുകൊണ്ടാണു പലരും കുടുങ്ങാത്തത്.

ഉദ്യോഗസ്ഥരില്‍ നിന്നു രക്ഷ കിട്ടില്ല എന്നുവന്നാല്‍ ജനങ്ങള്‍ അഴിമതിക്കെതിരെ പ്രതികരിച്ചു തുടങ്ങും. അന്തസായി ജീവിക്കാന്‍ ഉദ്യോഗസ്ഥര്‍ ശ്രമിച്ചില്ലെങ്കില്‍ ‘സര്‍ക്കാര്‍ ചെലവില്‍ ഭക്ഷണം’ കഴിക്കേണ്ടി വരുമെന്നും പിണറായി പറഞ്ഞു.

ആളുകളെ ദ്രോഹിക്കുന്ന കാര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യാഗസ്ഥരില്‍ ഗ്രേഡ് അനുസരിച്ച് മാറ്റമുണ്ട്. ഓഫിസിലെത്തുന്ന ജനങ്ങളെ സാഡിസ്റ്റ് മനോഭാവത്തോടെ സമീപിക്കുന്ന ഉദ്യോഗസ്ഥരുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.