റമദാന്‍: സൗദിയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രവൃത്തി സമയം 6 മണിക്കൂറാക്കി

single-img
18 May 2018

റിയാദ്: സൗദിയില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് റംസാനിലെ പ്രവൃത്തി സമയം ആറു മണിക്കൂറായിരിക്കുമെന്ന് തൊഴില്‍ സാമൂഹിക വികസനകാര്യ മന്ത്രാലയം അറിയിച്ചു. തൊഴിലാളികളെ കൂടതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കരുതെന്നും മന്ത്രാലയം നിര്‍ദേശിച്ചു.

സ്വകാര്യ മേഖലയില്‍ ആറു മണിക്കൂറും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് മണിക്കൂറുമാണ് റമദാനില്‍ പ്രവൃത്തി സമയം. ഇത് ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ രാവിലെ 10 മുതല്‍ മൂന്ന് വരെയാണ് പ്രവൃത്തി സമയം. സ്വകാര്യ മേഖലയിലുളള സ്ഥാപനങ്ങള്‍ പ്രവൃത്തി സമയം കര്‍ശനമായി പാലിക്കണം.

സ്വകാര്യ മേഖലയില്‍ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്ന തൊഴിലുടമകള്‍ക്കെതിരെ തൊഴിലാളികള്‍ ലേബര്‍ ഓഫീസുകളില്‍ പരാതി നല്‍കണം. തൊഴില്‍ മന്ത്രാലയത്തിന്റെ ടോള്‍ ഫ്രീ നമ്പരിലും പരാതി അറിയിക്കാന്‍ സൗകര്യം ഉണ്ട്. അടുത്ത മാസം 7 മുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഈദുല്‍ ഫിത്വര്‍ അവധി ആരംഭിക്കുമെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.