മുന്‍ ജഡ്ജി സിഎസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു: സ്ത്രീകള്‍ മാത്രം സ്ഥാനാര്‍ത്ഥികള്‍

single-img
17 May 2018

കോടതി അലക്ഷ്യക്കേസില്‍ ശിക്ഷിക്കപ്പെട്ട കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി സി എസ് കര്‍ണന്‍ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി എന്ന പേരിലാണ് പാര്‍ട്ടി രൂപീകരിച്ചത്. വനിത സ്ഥാനാര്‍ത്ഥികളെ മാത്രം നിര്‍ത്തി വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രധാന മണ്ഡലങ്ങളിലെല്ലാം മത്സരിക്കുമെന്ന് കര്‍ണന്‍ വ്യക്തമാക്കി.

രാജ്യത്തെ അഴിമതി തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെയാണ് ആന്റി കറപ്ഷന്‍ ഡൈനാമിക് പാര്‍ട്ടി രൂപീകരിച്ചതെന്നാണ് സി എസ് കര്‍ണന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയിലടക്കം തന്റെ പാര്‍ട്ടി മത്സരിക്കുമെന്നും കര്‍ണന്‍ പറഞ്ഞു.

കൊല്‍ക്കത്തയില്‍ നിരവധി മനുഷ്യാവകാശ സംഘടനകള്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനിലെ സംസാരിക്കവെയാണ് കര്‍ണന്‍ പാര്‍ട്ടി പ്രഖ്യാപനം നടത്തിയത്. പാര്‍ട്ടിയുടെ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രാജ്യത്ത് നിന്ന് അഴിമതി ഇല്ലാതാക്കുകയാണ് തന്റെ പാര്‍ട്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

കോടതിയലക്ഷ്യ കേസില്‍ സുപ്രീംകോടതി ആറു മാസത്തിന് കര്‍ണനെ ശിക്ഷിച്ചിരുന്നു. 20 സഹ ജഡ്ജിമാരെ അഴിമതിക്കാരെന്ന് വിശേഷിപ്പിച്ച് അവരുടെ പേരുകള്‍ പ്രഖ്യാപിക്കുകയും അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കടക്കം കത്തുകള്‍ നല്‍കിയതെടെയാണ് സുപ്രീംകോടതിയുമായി അദ്ദേഹം ഏറ്റമുട്ടല്‍ തുടങ്ങിയത്.