ഇതെന്ത് ജനാധിപത്യം?: കോടികള്‍ കൊടുത്തിട്ടും മറുകണ്ടം ചാടാത്ത എംഎല്‍എമാരെ എന്‍ഫോഴ്‌സ്‌മെന്റിനെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി മോദി സര്‍ക്കാര്‍

single-img
17 May 2018

യെദ്യൂരപ്പയുടെ സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി എച്ച്.ഡി കുമാരസ്വാമി. എംഎല്‍എ ആനന്ദ്‌സിങ്ങിനെ എന്‍ഫോഴ്‌സ്‌മെന്റ് ഭീഷണിപ്പെടുത്തിയെന്ന് കുമാരസ്വാമി ബെംഗളൂരുവില്‍ മാധ്യമങ്ങളോട് പറഞ്ഞു. ഭരണഘടനാസ്ഥാപനങ്ങളെ കേന്ദ്രം ദുരുപയോഗിക്കുന്നുവെന്നും കുമാരസ്വാമി തുറന്നടിച്ചു.

78 എംഎല്‍എമാരില്‍ ഒരു എംഎല്‍എയെ ബി.ജെ.പി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി കോണ്‍ഗ്രസും സ്ഥിരീകരിച്ചു. ബിജെപിക്ക് പിന്തുണ നല്‍കിയില്ലെങ്കില്‍ തന്റെ കാര്യം പോക്കാണെന്ന് ആനന്ദ് സിങ് മറ്റൊരു എംഎല്‍എയോട് പറഞ്ഞതായും കുമാരസ്വാമി അറിയിച്ചു.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിജയനഗരയില്‍ നിന്ന് ബി.ജെ.പി ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച ആനന്ദ് സിങ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസിലെത്തിയത്. റെഡ്ഡി സഹോദരന്മാരുടെ അടുത്ത സുഹൃത്തായ ആനന്ദ് സിങ് ടിപ്പു ജയന്തി ആഘോഷങ്ങളുമായി ബന്ധപ്പെട്ടാണ് ബിജെപിയുമായി അകന്നത്.

കേന്ദ്രസര്‍ക്കാരിന്റെ നിലപാട് ജനങ്ങള്‍ക്കറിയാവുന്നതാണ്. അതിനാലാണ് എംഎല്‍എമാരെ സുരക്ഷിതരാക്കി മാറ്റി താമസിപ്പിച്ചിരിക്കുന്നതെന്നും കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു. ജനാധിപത്യ സംവിധാനങ്ങളെ ബിജെപി തകര്‍ക്കാതിരിക്കാന്‍ എല്ലാ പ്രാദേശിക പാര്‍ട്ടികളുമായും സഹകരിക്കാന്‍ തയാറാണെന്നും കുമാരസ്വാമി കൂട്ടിച്ചേര്‍ത്തു. വിധാന്‍ സൗധയില്‍ നിന്നും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തുമെന്നും മുഴുവന്‍ ബിജെപി ഇതര പാര്‍ട്ടികളും പ്രതിപക്ഷ നേതാക്കളും മാര്‍ച്ചില്‍ പങ്കെടുക്കുമെന്നും കുമാരസ്വാമി അറിയിച്ചു.