‘കള്ളപ്പണവിരുദ്ധ പ്രസംഗം നടത്തുന്ന മോദിയുടെ പാര്‍ട്ടി 100 കോടി രൂപ വീതം വാഗ്ദാനം ചെയ്യുന്നു: ഇത്രയും കോടികള്‍ ബിജെപിക്ക് എവിടെന്ന്; ഇതൊന്നും ചോദ്യം ചെയ്യാന്‍ ആരുമില്ലേ?’

single-img
16 May 2018

കര്‍ണാടകയില്‍ അധികാരത്തിനായി വിലപേശല്‍ രാഷ്ട്രീയം മുറുകുന്നു. എംഎല്‍എമാരെ പണമെറിഞ്ഞ് വീഴ്ത്തുക എന്ന തന്ത്രം ബിജെപി പയറ്റുകയാണ്. തങ്ങളുടെ എംഎല്‍എമാര്‍ക്ക് ബിജെപി നൂറ് കോടി രൂപ വീതം വാഗ്ദാനം ചെയ്‌തെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി ആരോപിച്ചു.

ജെഡിഎസിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കര്‍ണാടക പിസിസി അധ്യക്ഷന്‍ ജി പരമേശ്വരയോടൊപ്പം വീണ്ടും ഗവര്‍ണറെ കാണുമെന്നും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കുമെന്നും കുമാരസ്വാമി വ്യക്തമാക്കി.

ജെഡിഎസ് എംഎല്‍എമാര്‍ക്ക് നൂറ് കോടിവീതമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ‘എവിടെ നിന്നാണ് ബിജെപിക്ക് ഈ കള്ളപ്പണം വരുന്നത്. പാവപ്പെട്ടജനങ്ങളുടെ സേവകരായ ഇവര്‍ ഇന്ന് പണം വാഗ്ദാനം ചെയ്യുകയാണ്. എവിടെയാണ് ആദായനികുതി ഉദ്യോഗസ്ഥര്‍’. കുമാരസ്വാമി ചോദിച്ചു.

രണ്ട് വശത്തുനിന്നും എനിക്ക് വാഗ്ദാനങ്ങള്‍ ലഭിച്ചിരുന്നു. ഞാന്‍ ഇത് വെറുതെ പറയുന്നതല്ല. 2004 ഉം 2005 ലും ബിജെപിയ്‌ക്കൊപ്പം പോയ എന്റെ തീരുമാനം അച്ഛന്റെ ജീവിതത്തില്‍ കറുത്തപാട് സൃഷ്ടിച്ചിട്ടുണ്ട്. ആ കറുത്തപാട് മായ്ച്ച് കളയാന്‍ ദൈവം എനിക്കിപ്പോള്‍ ഒരവസരം തന്നിരിക്കുകയാണ്. അതിനാല്‍ ഞാന്‍ കോണ്‍ഗ്രസിനൊപ്പം പോവുകയാണ്.

ഓപ്പറേഷന്‍ താമര വിജയിക്കുമെന്ന് കരുതേണ്ട. ബിജെപിയില്‍ നിന്നും എംഎല്‍എമാര്‍ ഞങ്ങള്‍ക്കൊപ്പം വരാന്‍ തയ്യാറായി നില്‍പ്പുണ്ട്. ഞങ്ങളില്‍ നിന്ന് ഒരാളെ നിങ്ങള്‍ കൊണ്ടുപോയാല്‍ തിരിച്ച് നിങ്ങളില്‍ നിന്ന് രണ്ട് പേരെ ഞങ്ങള്‍ സ്വന്തമാക്കും. കുതിരക്കച്ചവടത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നാണ് എനിക്ക് ഗവര്‍ണറോട് പറയാനുള്ളത്-കുമാരസ്വാമി പറഞ്ഞു.