ഇന്നലെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സ്വതന്ത്ര എംഎല്‍എ ഇരുട്ടി വെളുത്തപ്പോഴേക്കും ബിജെപിക്കൊപ്പം: ജെ.ഡി.എസ് കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെയും കാണാനില്ല

single-img
16 May 2018

ബെംഗളൂരു: ഇന്നലെ രാത്രി വരെ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കര്‍ണാടകയിലെ സ്വതന്ത്ര എംഎല്‍എ ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും മറുകണ്ടം ചാടി. കര്‍ണാടകയിലെ മുല്‍ബഗല്‍ മണ്ഡലത്തില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച എച്ച്. നാഗേഷ് എന്ന എംഎല്‍എയാണ് ഇപ്പോള്‍ ബിജെപി പാളയത്തില്‍ എത്തിയതായി റിപ്പോര്‍ട്ടുള്ളത്.

6715 വോട്ടുകള്‍ക്കാണ് അദ്ദേഹം മണ്ഡലത്തില്‍ വിജയം നേടിയത്. ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാനായാല്‍ നാഗേഷിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തതായാണ് സൂചന. ഇതിനെ തുടര്‍ന്നാണ് നാഗേഷ് ബിജെപിക്കൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, ബിജെപി എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിക്കുന്നു എന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം.

ജെഡിഎസ് എംഎല്‍എമാരെ ബിജെപി പാളയത്തില്‍ എത്തിക്കാന്‍ 100 കോടി രൂപ വരെ വാഗ്ദാനം ചെയ്തതായി ജെഡിഎസ് മേധാവി കുമാരസ്വാമി പറഞ്ഞു. മന്ത്രിസഭ രൂപീകരിക്കുന്നതിനായി ബിജെപി കുതിരക്കച്ചവടമാണ് നടത്തുന്നതെന്നും കുമാരസ്വാമി കുറ്റപ്പടുത്തി.

അതേസമയം കര്‍ണാടകയിലെ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ഒറ്റക്കെട്ടാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ ജി പരമേശ്വരയ്യ പറഞ്ഞു. ആറ് ബി.ജെ.പി എം.എല്‍.എമാര്‍ തങ്ങളെ സമീപിച്ചുവെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കി. അതേസമയം, ജെ.ഡി.എസ്‌കോണ്‍ഗ്രസ് സഖ്യത്തില്‍ നിന്ന് 15 എം.എല്‍.എമാരെ കാണാനില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ജെ.ഡി.എസ് വിട്ട് ഈയിടെ കോണ്‍ഗ്രസില്‍ ചേര്‍ന്ന സമീര്‍ അഹ്മദ് ഖാന്‍ ഉള്‍പ്പെടെ 10 കോണ്‍ഗ്രസ് എം.എല്‍.എമാരേയും അഞ്ച് ജെ.ഡി.എസ് എം.എല്‍.എമാരേയുമാണ് കാണാതായത്. കോണ്‍ഗ്രസ് എം.എല്‍.എമാരെ ബംഗളൂരു ക്വീന്‍സ് റോഡിലെ പാര്‍ട്ടി ആസ്ഥാനത്തുനിന്നും ജെ.ഡി.എസ് എം.എല്‍.എമാരെ ബംഗളൂരുവില്‍ നിയമസഭ കക്ഷി യോഗത്തിനിടെയുമാണ് കാണാതായത്.

അനന്ത് സിങ്, നാഗേന്ദ്ര, ഭീമനായക്, ഗണേഷ് ഹുക്കേരി, യശ്വന്ത് റായ ഗൗഡ പടില്‍, തുകാറാം, മഹന്തേഷ് കൗജലാഗി, സതീഷ് ജറകിഹോളി, രമേശ് ജറകിഹോളി എന്നിവരാണ് അപ്രത്യക്ഷരായ കോണ്‍ഗ്രസ് എം.എല്‍.എമാര്‍.