മോദിക്ക് നിയമസഭയിലെത്താന്‍ തന്റെ മണ്ഡലം ഒഴിഞ്ഞുകൊടുത്തു; പിന്നീട് മോദിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയുമായി; ഇപ്പോള്‍ കര്‍ണാടക ഗവര്‍ണറും: മോദിയുടെ പഴയ സഹപ്രവര്‍ത്തകന്‍ കോണ്‍ഗ്രസ് നീക്കത്തെ പൊളിക്കുമോ?

single-img
15 May 2018

നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ രാഷ്ട്രീയ അനിശ്ചിതത്വം നില്‍ക്കുന്ന കര്‍ണാടകയില്‍ ഗവര്‍ണര്‍ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനെ കാണാന്‍ കൂട്ടാക്കിയില്ല. കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ജി.പരമേശ്വരയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടി പ്രതിനിധി സംഘം ഗവര്‍ണര്‍ വാജുഭായ് വാലയെ കാണാന്‍ രാജ്ഭവനിലെത്തിയെങ്കിലും അദ്ദേഹം കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് സംഘം മടങ്ങി.

ഇതിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറി. ജെഡിഎസുമായി സഖ്യമുണ്ടാക്കി സര്‍ക്കാര്‍ രൂപീകരണത്തിനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് പരമേശ്വര ഗവര്‍ണറെ കാണാനെത്തിയത്. ഏറ്റവും വലിയ ഒറ്റ കക്ഷിയായ ബിജെപി തന്ത്രങ്ങള്‍ മെനയുന്നത് മുന്നില്‍ കണ്ടാണ് കോണ്‍ഗ്രസ് തിടുക്കപ്പെട്ട നീക്കങ്ങള്‍ നടത്തുന്നത്.

അതേസമയം കോണ്‍ഗ്രസ് ജെഡിഎസ് പ്രതിനിധികള്‍ ചേര്‍ന്ന് വൈകീട്ട് അഞ്ചരയോടെ ഗവര്‍ണറെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. ഇതിന് ഗവര്‍ണര്‍ അനുമതി നല്‍കുമോ എന്ന കാര്യം വ്യക്തമല്ല. കോണ്‍ഗ്രസ്‌ജെഡിഎസ് പ്രതിനിധികള്‍ ഗവര്‍ണറെ കാണുന്നതിന് മുന്നോടിയായിട്ടാണ് പരമേശ്വര രാജ്ഭവനിലെത്തിയിരുന്നത്.

അതേസമയം മോദിയുടെ ഏറ്റവും വിശ്വസ്തനായ ഗവര്‍ണര്‍ വാജുഭായി വാല സ്വീകരിക്കുന്ന നിലപാടിലേക്കാണ് ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. ഗുജറാത്ത് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ ബജറ്റ് അവതരിപ്പിച്ചതിന്റെ റെക്കോര്‍ഡുള്ള വാജുഭായ വാല കര്‍ണാടകയിലെ നാടകീയമായ കണക്കുകൂട്ടലുകളില്‍ പ്രധാന തീരുമാനമെടുക്കേണ്ട റോളിലാണ്. ആര്‍എസ്എസിലും ജനസംഘത്തിലും പ്രവര്‍ത്തിച്ചാണ് വാജുഭായ് വാല ബിജെപിയിലെത്തുന്നത്.

കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ രാജ് കോട്ട് വെസ്റ്റ് 1985 ല്‍ പിടിച്ചെടുത്താണ് വാജുഭായ് വാല ഗുജറാത്തിലെ പരാജയപ്പെടുത്താനാവാത്ത സ്ഥാനാര്‍ഥിയായത്. 2001 ല്‍ വരെ രാജ്‌കോട്ടിലെ എംഎല്‍എ സ്ഥാനത്ത് തുടര്‍ന്ന വാജുഭായ് വാല ഉപതിരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്ക് വേണ്ടി ഈ സീറ്റ് ഒഴിഞ്ഞു നല്‍കി. പിന്നീട് മോദി മണിനഗറിലേക്ക് പോയപ്പോള്‍ വാജുഭായ് തിരികെ രാജ്‌കോട്ടിലെത്തി 2007 ലും 12 ലും വിജയിച്ചു.

മോദി മന്ത്രിസഭയിലെ ധനമന്ത്രിയായി. നരേന്ദ്രമോദി പ്രധാനമന്ത്രിയായപ്പോള്‍ വാജുഭായ് വാല കര്‍ണാടകയില്‍ ഗവര്‍ണര്‍ സ്ഥാനത്തെത്തി. രാഷ്ട്രീയത്തിന്റെ കണക്കുകള്‍ മന:പാഠമായ വാജുഭായ് വാലയുടെ മുന്നിലേക്കാണ് കോണ്‍ഗ്രസും ജെഡിഎസും ബിജെപിയും കണക്കുകളുമായി എത്തുന്നത്.

കീഴ്‌വഴക്കങ്ങള്‍ അനുസരിച്ചാണെങ്കില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയെയാണ് ഗവര്‍ണര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. എന്നാല്‍ ഗോവ, മണിപ്പൂര്‍, മേഘാലയ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും എംഎല്‍എമാരുടെ എണ്ണം നോക്കി പാര്‍ട്ടികളുടെ സഖ്യത്തെയാണ് ഗവര്‍ണര്‍മാര്‍ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചത്. ഇങ്ങനെയാണ് ബിജെപി സഖ്യത്തിന് സര്‍ക്കാരുണ്ടാക്കാന്‍ കഴിഞ്ഞത്. എന്നാല്‍ ഈ രീതി കടുത്ത ബിജെപി നേതാവായ കര്‍ണാടക ഗവര്‍ണര്‍ മാനദണ്ഡമാക്കുമോ എന്ന് കണ്ടറിയണം.

ഇതിനാല്‍ തന്നെ ഏറ്റവും വലിയ ഒറ്റകക്ഷിയായ ബിജെപിയെ മന്ത്രിസഭയുണ്ടാക്കാന്‍ ക്ഷണിക്കുകയും പിന്നീട് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുമാണ് സാധ്യത. ഈ സമയത്തിനുള്ളില്‍ ജെഡിഎസ് പാളയത്തില്‍ നിന്ന് ഏതാനും എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ ബിജെപിക്ക് കഴിയുകയും ചെയ്യും.