കർണാടകയിൽ വോട്ടെണ്ണൽ തുടങ്ങി: ആദ്യ സൂചനകൾ കോൺഗ്രസിന് അനുകൂലം

single-img
15 May 2018

കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ തുടങ്ങി. പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ കോൺഗ്രസിനാണ് മുൻ‌തൂക്കം. 10മണിയോടെ ഏകദേശ ഫലം വ്യക്തമാകും. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണൽ.

224 മണ്ഡലങ്ങളില്‍ 222 മണ്ഡലങ്ങളിലേക്കായിരുന്നു ശനിയാഴ്ച വോട്ടെടുപ്പ് നടന്നത്. ഇത്തവണ കര്‍ണാടകത്തിന്റെ ചരിത്രത്തിലെ റെക്കോഡ് പോളിങ്ങായിരുന്നു രേഖപ്പെടുത്തിയത്. 72.13 ശതമാനം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു. കർണാടകയിൽ 70 ശതമാനത്തിലേറെ പോളിങ് മുൻപു രണ്ടു തവണ മാത്രം – 1978ലും 2013ലും. രണ്ടു തവണയും കോൺഗ്രസ് ആണു വിജയിച്ചത്. അതേസമയം കഴിഞ്ഞ തവണ ബിജെപി മൂന്നായി പിളർന്നുനിന്നതാണു കോൺഗ്രസിനു വൻ നേട്ടമായത്.

ബിജെപി പ്രതീക്ഷ

ശക്തികേന്ദ്രമായ തീരദേശ കർണാടകയിലെ കനത്ത പോളിങ് ആണ് ബിജെപിക്കുള്ള പ്രധാന ശുഭവാർത്ത. കഴിഞ്ഞ തവണ മൂന്നു സീറ്റിൽ ഒതുങ്ങിയതാണവിടെ. വാശിയേറിയ പ്രചാരണം ഇത്തവണ തുണയാകുമെന്നു പാർട്ടി ഉറച്ചുവിശ്വസിക്കുന്നു. കോൺഗ്രസ് വോട്ടുകൾ കർണാടകയുടെ ആറു മേഖലയിലുമായി ഏകദേശം ഒരേപോലെ വിഭജിക്കപ്പെട്ടതാണ്.

എന്നാൽ, ബിജെപി വോട്ട് താരതമ്യേന മേഖലാ കേന്ദ്രീകൃതമാണ്. 64 സീറ്റുള്ള മൈസൂരു മേഖലയിൽ കാര്യമായ സ്വാധീനമില്ലാത്ത പാർട്ടിയുടെ ബഹുഭൂരിപക്ഷം വോട്ടും മറ്റു മേഖലകളിൽ കേന്ദ്രീകരിക്കുന്നതിനാൽ സീറ്റ് എണ്ണം കൂട്ടാൻ എളുപ്പം. ഇക്കാരണത്താൽ കോൺഗ്രസിനു കേവല ഭൂരിപക്ഷത്തിന് ആവശ്യമായതിനേക്കാൾ രണ്ട് – മൂന്ന് ശതമാനം കുറച്ചു വോട്ട് മതി ബിജെപിക്കു ഭരണം പിടിക്കാൻ. 2008ൽ 34 % മാത്രം വോട്ട് നേടിയാണു ബിജെപി 110 സീറ്റിലെത്തി ഭരണം പിടിച്ചത്. അന്നു 35 % വോട്ടുണ്ടായിട്ടും കോൺഗ്രസ് 80 സീറ്റിലൊതുങ്ങി.

കണ്ണുനട്ട് കോൺഗ്രസ്

കർണാടകയിൽ പോളിങ് ശതമാനം വർധിക്കുന്നതു കോൺഗ്രസിന് അനുകൂലമാകുന്നതാണു പതിവ്. 2013, 1999, 1989 തിരഞ്ഞെടുപ്പുകളിലെ കോൺഗ്രസ് വിജയവും പോളിങ് കുറഞ്ഞ 2008, 2004 വർഷങ്ങളിലെ ബിജെപി മുന്നേറ്റവും ഇതിന് അടിവരയിടുന്നു. മൈസൂരു മേഖലയിലെ കനത്ത പോളിങ് വാശിയേറിയ പ്രചാരണത്തിന്റെ സമയത്തുതന്നെ പ്രതീക്ഷിച്ചതാണ്.

എന്നാൽ, ഇത്തവണത്തെ തുറുപ്പുചീട്ടായിരുന്ന ലിംഗായത്ത് മതവാദം എന്തു ചലനമുണ്ടാക്കിയെന്ന ആകാംക്ഷ കോൺഗ്രസിനുണ്ടാകും. ബോംബെ കർണാടക, ഹൈദരാബാദ് കർണാടക മേഖലകളിലെയും മധ്യകർണാടകയിലെയും വോട്ടിങ് ശതമാനം ഇതു സംബന്ധിച്ച് ഒരു സൂചനയും നൽകുന്നില്ല