ബിജെപിയുടെ പ്രതീക്ഷകള്‍ അസ്ഥാനത്തായി: കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കി സര്‍ക്കാരിന് കോണ്‍ഗ്രസ് കരുനീക്കം; അമ്പരപ്പിച്ച് സോണിയയുടെ ഇടപെടല്‍

single-img
15 May 2018

ബെംഗളൂരു: വോട്ടെണ്ണലിന്റെ സസ്‌പെന്‍സിനൊടുവില്‍ നാടകീയ രാഷ്ട്രീയനീക്കവുമായി കോണ്‍ഗ്രസ്. വലിയ ഒറ്റകക്ഷിയായ ബിജെപിക്ക് കേവല ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജെഡിഎസിന് കോണ്‍ഗ്രസ് മുഖ്യമന്ത്രി സ്ഥാനം വാഗ്ദാനം ചെയ്തു.

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ജനതാദള്‍ നേതാവ് ദേവഗൗഡയുമായി ചര്‍ച്ചകള്‍ നടത്തി. ഇതിന് പിന്നാലെ സോണിയ ഗാന്ധി തന്നെ ദേഗൗഡയെ വിളിച്ചു. എച്ച്.ഡി കുമാരസ്വാമിക്ക് മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു.

ഇതിനു പിന്നാലെ ദേവെഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. ഫലം പൂര്‍ണമായി പുറത്തുവന്നിട്ടു മാത്രം പരസ്യ പ്രതികരണം എന്ന നിലപാടാണ് ജെഡിഎസ് നേതാക്കളുടേത്. ദേവഗൗഡ കോണ്‍ഗ്രസ് വാഗ്ദാനം സ്വീകരിച്ചതായും ഇരു പാര്‍ട്ടി നേതാക്കളും ഒരുമിച്ച് ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ അവകാശം ഉന്നയിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.

നിലവിലെ കണക്കുകള്‍ പ്രകാരം 79 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 103 സീറ്റില്‍ മുന്നിലാണ്. 38 സീറ്റുകളില്‍ ജെ ഡി എസും മുന്നേറുന്നു. സര്‍ക്കാര്‍ രൂപീകരണശ്രമങ്ങളില്‍ നേരിട്ട് ഇടപെട്ട് കോണ്‍ഗ്രസിന്റെ മുന്‍ അധ്യക്ഷ സോണിയ ഗാന്ധി രംഗത്തെത്തിയതും രാഷ്ട്രീയ കേന്ദ്രങ്ങളെ അമ്പരപ്പിച്ചു. ദക്ഷിണേന്ത്യയില്‍ വീണ്ടും അധികാരത്തിനരികെയെത്തിയ ബിജെപിയും പുതിയ രാഷ്ട്രീയ നീക്കങ്ങള്‍ തുടങ്ങുമെന്ന് ഉറപ്പായി.