ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഇ.സി.ജി.സുദര്‍ശന്‍ അന്തരിച്ചു

single-img
14 May 2018

ലോകപ്രശസ്ത ശാസ്ത്രജ്ഞന്‍ ഇ.സി.ജി.സുദര്‍ശന്‍ അന്തരിച്ചു. എണ്‍പത്താറു വയസായിരുന്നു. അമേരിക്കയിലെ ടെക്‌സാസില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം പള്ളം സ്വദേശിയാണ്. ഒന്‍പത് തവണ നൊബേല്‍ നാമനിര്‍ദേശം ലഭിച്ചിട്ടുണ്ട്.

കോട്ടയം ജില്ലയിലെ പള്ളം എണ്ണയ്ക്കല്‍ ഐപ്പ് ചാണ്ടിയുടെയും കൈതയില്‍ അച്ചാമ്മ വര്‍ഗീസിന്റെയും മകനായി 1931 സെപ്റ്റംബര്‍ 16 നാണു സുദര്‍ശന്റെ ജനനം. വേദാന്തത്തെയും ഊര്‍ജതന്ത്രത്തെയും കൂട്ടിയിണക്കുന്ന സുദര്‍ശന്‍, ക്വാണ്ടം ഒപ്റ്റിക്‌സിലെ ടാക്കിയോണ്‍ കണങ്ങളുടെ കണ്ടെത്തലില്‍ ഐന്‍സ്റ്റീന്റെ സിദ്ധാന്തം തിരുത്തിയെഴുതി.

വൈദ്യനാഥ് മിശ്രയുമൊന്നിച്ച് സുദര്‍ശന്‍ നടത്തിയ ഈ കണ്ടെത്തലിനെ ശാസ്ത്രലോകം ക്വാണ്ടം സീനോ ഇഫക്ട് എന്നു വിളിച്ചു. ‘പ്രകാശപരമായ അനുരൂപ്യം’ എന്നു വിളിക്കപ്പെട്ട കണ്ടുപിടിത്തത്തിനു സുദര്‍ശന്‍ 2005 ല്‍ നൊബേല്‍ സമ്മാനത്തിന്റെ പടിപ്പുര വരെയെത്തി. ലോകമെങ്ങുംനിന്നു ശാസ്ത്രലോകം സുദര്‍ശനുവേണ്ടി വാദിച്ചെങ്കിലും, നൊബേലിന് ഒരു വര്‍ഷം മൂന്നില്‍ കൂടുതല്‍ പേരെ പരിഗണിക്കില്ലെന്ന ന്യായത്തില്‍ സ്വീഡിഷ് അക്കാദമി അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.