വാഗമണ്‍ സിമി ക്യാംപ്: നാല് മലയാളികളടക്കം 18 പ്രതികള്‍ കുറ്റക്കാര്‍; 17 പേരെ വെറുതെ വിട്ടു

single-img
14 May 2018

വാഗമണ്‍ സിമി ക്യാംപുമായി ബന്ധപ്പെട്ട തീവ്രവാദപരിശീലന കേസില്‍ 18 പ്രതികള്‍ കുറ്റക്കാര്‍. കേസില്‍ 17 പേരെ വെറുതെ വിട്ടു. ശിബിലി, ശാദുലി, അന്‍സാര്‍ നദ്‌വി എന്നിവരടക്കം നാല് മലയാളികളും കുറ്റക്കാരാണെന്ന് കൊച്ചി എന്‍.ഐ.എ കോടതി വിധിച്ചു.

ഷിബിലിയും ഷാദുലിയും ഒന്നും നാലും പ്രതികളാണ്. പെട്രോള്‍ ബോംബ് നിര്‍മാണം, ആയുധ പ്രയോഗം എന്നിവയ്ക്ക് പരിശീലനം നല്‍കിയെന്നാണ് കേസ്. ബെംഗളൂരു, അഹമ്മദാബാദ്, സൂറത്ത്, വാരണാസി എന്നിവിടങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളില്‍ ഈ പ്രതികളുടെ പങ്ക് കണ്ടെത്തിയിരുന്നു.

കേരളത്തില്‍ ഇത്ര ആസൂത്രിതമായ ക്യാംപ് നടന്നിട്ട് ഇവിടുത്തെ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കണ്ടെത്താനാകാത്തത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് 17 പേരെ വെറുതെ വിട്ടത് എന്നാണ് വിവരം.

ആകെ 38 പ്രതികളാണ് കേസിലുള്ളത്. മുപ്പത്തിയേഴാം പ്രതി വാസിഖ് ബില്ല, മുപ്പത്തിയെട്ടാം പ്രതി ആലം ജെബ് അഫ്രീദി എന്നിവരെ പിടികൂടാനായില്ല. അടുത്തിടെ പിടിയിലായി തീഹാര്‍ ജയിലില്‍ കഴിയുന്ന മുപ്പത്തിയഞ്ചാം പ്രതിയും ഇന്ത്യന്‍ മുജാഹിദ്ദീന്‍ സ്ഥാപക നേതാവുമായ അബ്ദുല്‍ സുബ്ഹാന്‍ ഖുറേഷിയെ വിസ്തരിച്ചില്ല.

ഇയാളെ 24ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇയാളുടെ വിചാരണ പിന്നീട് പൂര്‍ത്തിയാക്കും. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കേരളത്തിലേക്ക് പണം ഒഴുക്കിയത് ഖുറേഷിയാണ്. 2007 ഡിസംബര്‍ പത്തു മുതല്‍ 12 വരെയായിരുന്നു സിമി വാഗമണ്ണില്‍ ആയുധ പരിശീലനം നടത്തിയത്.

കേരളത്തില്‍ തീവ്രവാദ പ്രവര്‍ത്തനത്തിന് വിത്തു പാകിയതും ഈ പരിശീലനത്തിലൂടെയായിരുന്നു. ഭീകരപ്രവര്‍ത്തകര്‍ കേരളത്തിലെത്തിയിട്ടുണ്ടെന്നും ഇടുക്കി, കോട്ടയം ജില്ലകളില്‍ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും പരിശീലനം നടക്കുന്നതിന് മൂന്ന് മാസം മുമ്പേ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗം കേരളത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേരള പൊലീസ് റിപ്പോര്‍ട്ട് ചെയ്തത് അങ്ങനെയൊരു സംഭവമേ ഇല്ലെന്നായിരുന്നു.

മറ്റ് സംസ്ഥാനങ്ങളിലെ ജയിലുകളില്‍ കഴിയുന്ന പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് വിചാരണ ചെയ്തത്. 2017 ജനുവരിയില്‍ ആരംഭിച്ച വിസ്താരം കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്. പ്രോസിക്യൂഷന്‍ സാക്ഷികളായി 77 പേരെ വിസ്തരിച്ചു.

2011 ജനുവരിയില്‍ 30 പേരെ പ്രതിചേര്‍ത്ത് എന്‍.ഐ.എ ആദ്യം കുറ്റപത്രം നല്‍കിയിരുന്നു. പിന്നീട് 2013 ജൂലായില്‍ ആറ് പേരെ കൂടി ഉള്‍പ്പെടുത്തി അനുബന്ധ കുറ്റപത്രവും സമര്‍പ്പിച്ചു. പ്രതികളെല്ലാം അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസിലും പ്രതികളാണ്.

പാനായിക്കുളം രഹസ്യയോഗക്കേസിലും ഇന്‍ഡോറിലെ സ്‌ഫോടനക്കേസിലും ഇവരില്‍ പലരും ശിക്ഷ അനുഭവിച്ച് വരികയാണ്. ഇന്‍ഡോര്‍ കേസില്‍ ശിക്ഷിക്കപ്പെട്ടതോടെയാണ് വാഗമണ്‍ സിമി കേസിലെ പ്രതികളെ അഹമ്മദാബാദ് ജയിലില്‍ നിന്ന് ഭോപ്പാല്‍ ജയിലിലേക്ക് മാറ്റിയത്.