ഉത്തരേന്ത്യയില്‍ പൊടിക്കാറ്റിലും മഴയിലും 46 മരണം; ജാഗ്രതാ നിര്‍ദേശം

single-img
14 May 2018

രാജ്യത്തുടനീളം അനുഭവപ്പെട്ട ശക്തമായ ഇടിമിന്നലിലും പൊടിക്കാറ്റിലും മഴയിലും മരിച്ചവരുടെ എണ്ണം 46 കടന്നു. ബംഗാള്‍, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, ഡല്‍ഹി സംസ്ഥാനങ്ങളിലാണു കാറ്റ് അന്തകനായത്. നാശനഷ്ടവും മരണസംഖ്യയും ഉയര്‍ന്നേക്കുമെന്നാണു റിപ്പോര്‍ട്ടുകള്‍.

ഉത്തര്‍പ്രദേശില്‍ 18 പേരും ആന്ധ്രാപ്രദേശില്‍ എട്ടും തെലങ്കാനയില്‍ മൂന്നും ബംഗാളില്‍ ഒമ്പതും ഡല്‍ഹിയില്‍ അഞ്ചും പേരാണ് ഞായറാഴ്ചയും തിങ്കളാഴ്ച പുലര്‍ച്ചയുമായി മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

അടുത്ത 48 മുതല്‍ 72 മണിക്കൂര്‍ വരെ വടക്കേ ഇന്ത്യയില്‍ വ്യാപകമായി ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പുമുണ്ട്. ഓറഞ്ച് വിഭാഗത്തിലുള്ള മുന്നറിയിപ്പാണ് കാലാവസ്ഥാ കേന്ദ്രം നല്‍കിയിരിക്കുന്നത്.

ജനജീവിതത്തെ ബാധിക്കുന്ന വിധമുള്ള കാലാവസ്ഥയ്ക്കാണ് ഈ വിഭാഗത്തിലുള്ള മുന്നറിയിപ്പു നല്‍കുന്നത്. മുന്നിറിയിപ്പു മേഖലകളിലുള്ളവര്‍ അടിയന്തര സാഹചര്യം നേരിടാന്‍ എപ്പോഴും സജ്ജരായിക്കണമെന്നതാണ് ഈ മുന്നറിയിപ്പുകൊണ്ട് അര്‍ഥമാക്കുന്നത്.

ഞായറാഴ്ച ഉച്ചതിരിഞ്ഞു പൊടുന്നനെ മാറിയ കാലാവസ്ഥയില്‍ രാജ്യതലസ്ഥാനം പതറി. ഉച്ചവരെ ചൂടേറിയ അവസ്ഥയിലായിരുന്ന ഡല്‍ഹി നഗരം വൈകിട്ട് നാലരയോടെ ‘ഇരുണ്ടു’. ആകാശത്തു മഴമേഘങ്ങള്‍ നിരന്നതിനു തൊട്ടുപിന്നാലെ കനത്ത പൊടിക്കാറ്റും മഴയുമെത്തി.

ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നുള്ള 10 വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തിവച്ചു. ഡല്‍ഹിയിലേക്കുള്ള വിമാനങ്ങളെല്ലാം വഴിതിരിച്ചുവിട്ടു. മഴ കാര്യമായില്ലെങ്കിലും അതിശക്തമായാണു പൊടിക്കാറ്റ് വീശുകയാണ്. നോയിഡയില്‍ മെട്രോ സര്‍വീസ് അരമണിക്കൂറോളം നിര്‍ത്തി. ഡല്‍ഹിയിലും ഗുരുഗ്രാമിലും നോയിഡയിലുമാണു പൊടിക്കാറ്റ് ആഞ്ഞടിച്ചത്. പലയിടത്തും റോഡിലേക്കു മരങ്ങള്‍ വീണതു ഗതാഗത തടസ്സമുണ്ടാക്കി.

ഇന്നലെ രാവിലെ എട്ടരയ്ക്ക് 30.6 ഡിഗ്രിയായിരുന്നു താപനില. ഇതാണു വൈകിട്ടോടെ മാറിമറിഞ്ഞത്. പൊടിക്കാറ്റും മഴയും സംബന്ധിച്ച മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കിയിരുന്നു. ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും യാത്ര പുറപ്പെടും മുന്‍പു ജനങ്ങള്‍ കാലാവസ്ഥാ മുന്നറിയിപ്പ് നോക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചു.

കാലാവസ്ഥയ്ക്കനുസരിച്ചു ഡല്‍ഹി മെട്രോ സര്‍വീസുകളിലും നിയന്ത്രണമുണ്ടാകും. ഇലക്ട്രിക് ലൈനുകള്‍ക്കു താഴെയും തകര മേല്‍ക്കൂരയ്ക്കും മരങ്ങള്‍ക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിയോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്. 5070 കിലോമീറ്റര്‍ വേഗതയിലായിരിക്കും കൊടുങ്കാറ്റ് വീശുക.