തോല്‍ക്കുമെന്നായപ്പോള്‍ മോദിയെ വെട്ടിമാറ്റി പകരം അമിത് ഷായുടെ ചിത്രം: എക്‌സിറ്റ് പോള്‍ ഫലം കോണ്‍ഗ്രസിന് അനുകൂലമായതോടെ മലക്കംമറിഞ്ഞ ചാനലിന് പരിഹാസം

single-img
13 May 2018

ന്യൂഡല്‍ഹി: കര്‍ണാടക തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളിന്റെ പേരില്‍ സോഷ്യല്‍മീഡിയയില്‍ പരിഹാസമേറ്റ് വാങ്ങിയിരിക്കുകയാണ് ടൈംസ് നൗ ചാനല്‍. കര്‍ണാടക തെരഞ്ഞെടുപ്പിനെ പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടമെന്നായിരുന്നു ടൈംസ് നൗ ചിത്രീകരിച്ചിരുന്നത്.

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവിടുന്നതിന് മുമ്പ് ശനിയാഴ്ച ടൈംസ് നൗ അവരുടെ നിരവധി ട്വീറ്റുകളിലൂടെയും ന്യൂസ് ഫ്‌ളാഷുകളിലൂടെയും ഇക്കാര്യം പരസ്യം ചെയ്തിരുന്നു. എന്നാല്‍ എക്‌സിറ്റ് പോള്‍ ഫലം വന്നതിന് പിന്നാലെ ടൈംസ് നൗ മലക്കംമറിഞ്ഞു.

മോദിയ്ക്കു പകരം ബിജെപിയുടെ മുഖമാക്കി ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ ചിത്രം വെച്ചു. അമിത് ഷായും രാഹുല്‍ ഗാന്ധിയും തമ്മിലുള്ള പോരാട്ടം എന്ന തരത്തിലാണ് പിന്നീട് ചാനല്‍ തെരഞ്ഞെടുപ്പിനെ ചിത്രീകരിച്ചത്.

ചാനല്‍ മലക്കം മറിഞ്ഞതോടെ സോഷ്യല്‍മീഡിയ അത് ഏറ്റെടുത്ത് ചര്‍ച്ചയുമാക്കി. ‘എപ്പോള്‍ മുതലാണ് മോദി ബി.ജെ.പിയുടെ മുഖമല്ലാതായത്?. ബിജെപിക്ക് കര്‍ണാടക ജയിക്കാന്‍ കഴിഞ്ഞാല്‍ അവര്‍ വീണ്ടും മോദിയെ കൊണ്ടുവരും. പാവം ഷാ’, എന്നാണ് മാധ്യമപ്രവര്‍ത്തക രോഹിണി സിങ് പ്രതികരിച്ചത്.

‘മോദിയെ ബിജെപി മുഖമായി ഉയര്‍ത്തിക്കാട്ടിയായിരുന്നു ഈ ദിവസമാകെ കാമ്പെയ്ന്‍ നടത്തിയത്. എന്നാല്‍ എക്‌സിറ്റ് പോള്‍ വിവരം പുറത്തായതോടെ മുഖംമാറ്റി. ഇതെന്താ ഭായി?’ എന്നാണ് മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ് മിശ്ര ചാനലിനെ വിമര്‍ശിച്ചത്.