ചിദംബരത്തെ കാത്തിരിക്കുന്നത് പാക് മുന്‍ പ്രധാനമന്ത്രിയുടെ അവസ്ഥ: മുന്നറിയിപ്പുമായി കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍

single-img
13 May 2018

ന്യൂഡല്‍ഹി: വിദേശ സ്വത്തുക്കളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്താത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ധനമന്ത്രിയുമായ പി.ചിദംബരത്തെ കാത്തിരിക്കുന്നത് പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ അവസ്ഥയാണെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു. ചിദംബരത്തിനെതിരെ മുന്‍ യു.പി.എ സര്‍ക്കാര്‍ ഒരു നടപടിയും എടുത്തില്ലെന്നും അവര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

20,000 കോടിയിലേറെ രൂപ ചിദംബരവും കുടുംബാംഗങ്ങളും വിവിധ വിദേശ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. അനധികൃത സ്വത്തു സമ്പാദനവുമായി ബന്ധപ്പെട്ട് ആദായനികുതി വകുപ്പ് വിവിധ കുറ്റങ്ങള്‍ ചുമത്തിയതോടെ, നവാസ് ഷെരീഫിന്റെ അവസ്ഥയിലേക്കാണ് ചിദംബരവും പോകുന്നതെന്ന് നിര്‍മല ചൂണ്ടിക്കാട്ടി. അതേസമയം ആദായ നികുതി വകുപ്പിന്റെ ആരോപണങ്ങളെല്ലാം ചിദംബരം നേരത്തെ തള്ളിയിരുന്നു.

കള്ളപ്പണം ഒളിപ്പിക്കല്‍, നികുതി വെട്ടിപ്പ് എന്നിവയുമായി ബന്ധപ്പെട്ട് ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരം, മകന്‍ കാര്‍ത്തി, മകന്റെ ഭാര്യ ശ്രീനിധി എന്നിവര്‍ക്കെതിരെ ആദായനികുതി വകുപ്പ് ചെന്നൈ കോടതിയില്‍ ഇക്കഴിഞ്ഞ മേയ് 11ന് കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. കള്ളപ്പണം പിടിച്ചെടുക്കാന്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം, യഥാര്‍ഥ സ്വത്തുവിവരം മറച്ചുവച്ചു ലംഘിച്ചിരിക്കുകയാണു ചിദംബരമെന്നും അവര്‍ ആരോപിച്ചു.

ബ്രിട്ടന്‍, യുഎസ് എന്നിവിടങ്ങളിലായി വെളിപ്പെടുത്താത്ത സ്വത്ത് സൂക്ഷിച്ചതിനാണ് ചിദംബരത്തിന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ ആദായനികുതി വകുപ്പ് നിലവില്‍ കേസ് റജിസ്റ്റര്‍ ചെയ്തതെന്ന് നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ബ്രിട്ടനിലെ കേംബ്രിജില്‍ 5.37 കോടിയുടെ സ്വത്ത്, ബ്രിട്ടനില്‍ത്തന്നെ 80 ലക്ഷത്തിന്റെ വസ്തുക്കള്‍, യുഎസില്‍ 3.2 കോടിയുടെ സ്വത്ത് എന്നിങ്ങനെ കണക്കില്‍പ്പെടാത്ത ഒട്ടേറെ സ്വത്ത് ചിദംബരത്തിനുണ്ടെന്നും മന്ത്രി പറഞ്ഞു.

പാനമ പേപ്പര്‍ ചോര്‍ച്ചയിലൂടെ യഥാര്‍ഥ സ്വത്തുവിവരം മറച്ചുവച്ചതായി തെളിഞ്ഞ നവാസ് ഷരീഫിനെ പാക്ക് സുപ്രീം കോടതി പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയിരുന്നു. ഈ അവസ്ഥ ചിദംബരത്തിനും വരുമെന്നാണ് ബിജെപി നല്‍കുന്ന മുന്നറിയിപ്പ്.