എ.ആര്‍ റഹ്മാന്‍ ഷോ മാറ്റിവച്ചതില്‍ മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവി

single-img
13 May 2018

കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നടത്താനിരുന്ന ‘എ.ആര്‍ റഹ്മാന്‍ ഷോ’ മാറ്റിവച്ചതില്‍ മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ടിവിയും ചാനല്‍ എംഡി ആര്‍ ശ്രീകണ്ഠന്‍ നായരും. പരിപാടിയുടെ ടിക്കറ്റ് ഓണ്‍ലൈനായി വാങ്ങിയവര്‍ക്ക് അടുത്ത മൂന്നു പ്രവര്‍ത്തിദിനങ്ങളില്‍ പണം തിരികെ നല്‍കുമെന്നും ചാനല്‍ അധികൃതര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു.

എ.ആര്‍ റഹ്മാന്റെ സംഗീതനിശ ഉപേക്ഷിച്ചിട്ടില്ലെന്നും പുതുക്കിയ തിയ്യതി പിന്നീട് അറിയിക്കുമെന്നും ചാനല്‍ മാനേജ്‌മെന്റ് വ്യക്തമാക്കി. ഔട്ട്‌ലെറ്റുകളില്‍ നിന്നും ടിക്കറ്റുകള്‍ വാങ്ങിയിട്ടുള്ളവര്‍ ഫ്‌ളവേഴ്‌സ് ടിവിയുടെ ഓഫീസില്‍ പോയി പണം കൈപ്പറ്റാം.

നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്ത ആളുകള്‍ പരിപാടി നടക്കുന്ന തൃപ്പൂണിത്തറ ഇരുമ്പനത്ത് എത്തിയിരുന്നു. എന്നാല്‍ മഴ ശക്തിയായതോടെ പരിപാടി മാറ്റിവയ്‌ക്കേണ്ട സ്ഥിതിയിലേക്ക് സംഘാടകര്‍ എത്തുകയായിരുന്നു. സംഗീത നിശയുടെ മറവില്‍ ഏക്കറുകണക്കിന് പാടശേഖരം മണ്ണിട്ട് നികത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു.

സംഗീത നിശക്കായി 26 ഏക്കര്‍ പാടശേഖരമാണ് തൃപ്പൂണിത്തറയിലെ ഇരുമ്പനത്ത് മണ്ണിട്ട് നികത്തിയിരുന്നത്. എ.ആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ പാടം നികത്തുന്നുവെന്ന് പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് നിലംനികത്തുന്നതിനും അവിടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതും നിര്‍ത്തിവയ്ക്കാന്‍ റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.

എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ ഉടമസ്ഥതയിലുള്ള ഭൂമിയാണ് ഫ്‌ളവേഴ്‌സ് ടിവി സംഗീത നിശക്കായി തെരഞ്ഞെടുത്തത്. വിവിധ ഘട്ടങ്ങളായിട്ടാണ് മെഡിക്കല്‍ ട്രസ്റ്റ് ഇപ്പോള്‍ മണ്ണിട്ട് നികത്തുന്ന ഭൂമി വാങ്ങിക്കൂട്ടിയത്. 2008ല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതിന് ശേഷവും ഇവിടെ വ്യാപകമായി മണ്ണടിച്ചുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

2006ല്‍ റിച്ചാര്‍ഡ് ബ്രെങോയ് എന്ന മത്രപ്രഭാഷകന്റെ പ്രഭാഷണം ഈ പാടശേഖരത്തില്‍ സംഘടിപ്പിച്ചിരുന്നു. ഈ പരിപാടി കഴിഞ്ഞപ്പോള്‍ പാടത്തിന്റെ കുറേ ഭാഗം നികന്നിരുന്നു. 2008ല്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം വന്നതോടെ നികത്തിന് അല്‍പം സാവകാശം വന്നു.

എന്നാല്‍ 2011 ല്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലാവധി തീരുന്നതിന് മാസങ്ങള്‍ക്ക് മുമ്പാണ് വലിയ തോതില്‍ നികത്തലുണ്ടായത്. 2010 അവസാനത്തോടെ മണ്ണ് ഇറക്കുകയും ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി നികത്തുകയും ചെയ്തുവെന്ന് നാട്ടുകാരുടെ ആരോപണം