ബന്ധുക്കള്‍ക്കുവേണ്ടി ഭൂമി തിരിമറി നടത്തി: മാര്‍ ആലഞ്ചേരിക്കെതിരെ പുതിയ ഭൂമിയിടപാട് ആരോപണവും പോസ്റ്ററുകളും

single-img
13 May 2018

സീറോ മലബാര്‍ സഭയുടെ വിവാദ ഭൂമിയിടപാടിന് പിന്നാലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പുതിയ ആരോപണം. കാക്കനാട് കാര്‍ഡിനല്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി തന്റെ കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്റ്റര്‍ ചെയ്തു നല്‍കിയെന്ന് ആരോപിച്ച് വിശ്വാസികളുടെ കൂട്ടായ്മയായ ആര്‍കിഡയോക്‌സിയന്‍ മൂവ്‌മെന്റ് ഫോര്‍ ട്രാന്‍സ്പിരന്‍സി (എ.എം.ടി) രംഗത്തെത്തി. ഭൂമിയിടപാടിന്റെ രേഖകളും കൂട്ടായ്മ പുറത്തുവിട്ടിട്ടുണ്ട്.

കാക്കനാട് നിര്‍ധനരായ 40 കുടുംബങ്ങള്‍ക്ക് കാര്‍ഡിനല്‍ കോളനി എന്ന പേരില്‍ സഭ വീടുവെച്ചു കൊടുത്തിരുന്നു. അതില്‍ ഒരെണ്ണം ആലഞ്ചേരി കുടുംബത്തിന്റെ കൈയില്‍ എത്തിയെന്നാണ് എഎംടി പറയുന്നത്. വീടുകള്‍ കൈമാറാന്‍ പാടില്ല എന്ന വ്യവസ്ഥ ഉണ്ടായിരിക്കെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഈ വീട് ആലഞ്ചേരി കുടുംബത്തില്‍ പെട്ട മറ്റൊരാള്‍ക്ക് വിറ്റെന്നാണ് ആരോപണം.

22,50,500 രൂപയുടെ ഇടപാടാണ് നടന്നതെന്ന് രേഖകളില്‍ ഉണ്ടെങ്കിലും തുക സഭയുടെ അക്കൗണ്ടില്‍ വന്നിട്ടില്ലെന്നാണ് ആരോപണം. അതിരൂപതയുടെ പാന്‍കാര്‍ഡ് ഉപയോഗിച്ചാണ് ഇടപാട് നടന്നത്. നേരത്തെ സാമ്പത്തിക കാര്യങ്ങളുടെ ചുമതലയുണ്ടായിരുന്ന ഫാ. ജോഷി പുതുവയുടെ സാന്നിധ്യത്തിലാണ് ഇടപാട് നടന്നതെന്നും എഎംടി ആക്ഷേപിക്കുന്നു. വിഷയത്തില്‍ പരാതിയുമായി പോലീസിനെ സമീപിക്കാനൊരുങ്ങുകയാണ് ഇവര്‍. എന്നാല്‍, വിഷയം ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും പരിശോധിച്ച ശേഷം പ്രതികരിക്കാമെന്നും സഭ വ്യക്തമാക്കി.

അതിനിടെ, ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളത്തെ സെന്റ് മേരീസ് ബസലിക്ക അടക്കമുള്ള പ്രധാനപ്പെട്ട പള്ളികളുടെ മുന്നിലെല്ലാം കര്‍ദിനാളിനെതിരെ പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. ക്രിമില്‍ ഗൂഢാലോചന, സാമ്പത്തിക തിരിമറി, വിശ്വാസവഞ്ചന എന്നിങ്ങനെയുള്ള ആരോപണങ്ങളും പോസ്റ്ററില്‍ ഉന്നയിച്ചിട്ടുണ്ട്.