രാജ്യം ഉറ്റു നോക്കുന്ന കര്‍ണാടകയില്‍ വോട്ടെടുപ്പ് തുടങ്ങി
കർണാടകയിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴ് മുതൽ വൈകിട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. ഇതുവരെ അനിഷ്ട സംഭവങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ചിലയിടത്ത് മതേതര ജനതാദളുമായി ത്രികോണമത്സരമുണ്ടെങ്കിലും ഭൂരിപക്ഷം മണ്ഡലങ്ങളിലും ബി.ജെ.പിയും കോൺഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്.
224 ല്‍ 222 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കണ്ടെടുത്ത ആര്‍.ആര്‍ നഗറിലും സ്ഥാനാര്‍ത്ഥി മരിച്ച ജയനഗറിലുമാണ് തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്. സംസ്ഥാനത്തെ 5.12 കോടി വോട്ടര്‍മാരാണ് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്. ഇതിനായി 56,696 പോളിങ് ബൂത്തുകളാണ് സജ്ജമാക്കിയത്.
ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ ഷിമോഗയിലെ ഷിക്കാര്‍പൂരില്‍ 7.15 ഓടെ വോട്ട് രേഖപ്പെടുത്തി. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സദാനന്ദ ഗൗഢ പുത്തൂരില്‍ ഏഴ് മണിക്ക് തന്നെ വോട്ട് ചെയ്യാനെത്തി.
2008-ല്‍ 68 ശതമാനം പേരും 2013-ല്‍ 70 ശതമാനം ആളുകളുമാണ് വോട്ട് ചെയ്തത്. 2008-ല്‍ ബി.എസ്. യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാരും 2013-ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരുമാണ് അധികാരത്തിലെത്തിയത്.