വരാപ്പുഴ കസ്റ്റഡി മരണം; ആലുവ മുൻ റൂറൽ എസ്പി എ.വി. ജോര്‍ജിനെ സസ്പെന്‍ഡ് ചെയ്തു
വരാപ്പുഴയിൽ കസ്റ്റഡിയിലിരിക്കെ ശ്രീജിത്ത് എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ എറണാകുളം മുൻ റൂറൽ എസ്പി എ.വി ജോർജിനു സസ്പെൻഷൻ. ജോർജിനെതിരേ പ്രത്യേക അന്വേഷണസംഘം ഡിജിപി ലോക്നാഥ് ബെഹറയ്ക്കു നൽകിയ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു സസ്പെൻഷൻ. കൊലക്കേസിൽ എ.വി.ജോർജ് വീഴ്ചവരുത്തിയതായി കണ്ടെത്തിയിരുന്നു. എ.വി.ജോർജിനെതിരേ വകുപ്പുതല അന്വേഷണത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദേശം നൽകിയിട്ടുണ്ട്.
എ.വി. ജോര്‍ജ് രൂപീകരിച്ച ആര്‍ടിഎഫിന്റെ പ്രവര്‍ത്തനം ചട്ടവിരുദ്ധമാണെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ആര്‍ടിഎഫിനെ രൂപീകരിച്ച് ക്രിമിനല്‍ കേസുകളില്‍ ഇടപെട്ടത് ശരിയായ നടപടിയല്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്.
ജോർജിനെതിരെ നിയമ നടപടിക്കുള്ള ‘അനുവാദമാണ്’ ഇപ്പോള്‍ സർക്കാർ പൊലീസിനു നൽകിയിരിക്കുന്നത്. നേരത്തേ സിഐ ക്രിസ്പിൻ സാം ഉൾപ്പെടെ നാലു പേരെ കേസുമായി ബന്ധപ്പെട്ടു സസ്പെന്‍ഡ് ചെയ്തിരുന്നു. ഇവരെ പിന്നീട് കേസിൽ പ്രതി ചേർത്തു. ജോർജിനെയും കേസിൽ പ്രതി ചേർക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്. ഏതു തരത്തിൽ, എത്രാമതു പ്രതി ചേർക്കുന്നു എന്നതാണ് ഇനി അറിയേണ്ടത്.
കേസിൽ ഒമ്പതു പോലീസുകാരാണു പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് വരാപ്പുഴ പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്ന ഗ്രേഡ് എസ്ഐ ജയാനന്ദൻ, സിപിഒമാരായ സന്തോഷ് ബേബി, സുനിൽകുമാർ, ശ്രീരാജ് എന്നിവരെ കഴിഞ്ഞ ദിവസം പ്രതിചേർത്തിരുന്നു. അന്യായമായി തടങ്കലിൽ വച്ചതിനാണു നാലുപേർക്കുമെതിരേ കേസെടുത്തത്.