സിപിഎമ്മിലേക്ക് അന്വേഷണം നീണ്ടപ്പോള്‍ അവസാനിപ്പിക്കാന്‍ കോടിയേരി ആവശ്യപ്പെട്ടു: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍

single-img
11 May 2018

കണ്ണൂര്‍: ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി ആദ്യ ഘട്ടത്തില്‍ അന്വേഷിച്ച ഉദ്യോഗസ്ഥന്‍ രംഗത്ത്. കേസിന്റെ അന്വേഷണം സിപിഎമ്മിലേക്ക് തിരിഞ്ഞപ്പോള്‍ അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടെത്തി കേസ് അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടെന്ന് മുന്‍ ഡിവൈ.എസ്.പി കെ.രാധാകൃഷ്ണന്‍ വെളിപ്പെടുത്തി. മാതൃഭൂമി ന്യൂസാണ് വാര്‍ത്ത പുറത്തുകൊണ്ടുവന്നത്.

കേസ് അന്വേഷണത്തിന്റെ പേരില്‍ പോലീസിന്റെ ഒത്താശയോടെ തനിക്കു നേരെ വധശ്രമമുണ്ടായെന്നും തുടര്‍ന്ന് ഒന്നര വര്‍ഷത്തോളം ചികിത്സയിലായിരുന്നുവെന്നും ഇദേഹം വെളിപ്പെടുത്തുന്നു. ആദ്യ ഘട്ടത്തില്‍ കേരള പോലീസ് അന്വേഷിച്ച കേസ് പിന്നാലെ ക്രൈംബ്രാഞ്ചിന് കൈമാറിയിരുന്നു.

എല്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസലിനെ കൊലപ്പെടുത്തിയ കേസ് കാരായി ചന്ദ്രശേഖരനിലേക്കടക്കം അന്വേഷണം നീണ്ടപ്പോഴാണ് കോടിയേരി ബാലകൃഷ്ണന്‍ അന്വേഷണം അവസാനിപ്പിക്കാന്‍ നേരിട്ടെത്തി ആവശ്യപ്പെട്ടത്.

കേസില്‍ നിര്‍ണായക വിവരം നല്‍കിയ രണ്ടു പേരുടെ മരണത്തില്‍ ദുരൂഹതയുണ്ട്. അഡ്വ.വത്സരാജ കുറുപ്പ്, പഞ്ചാര ശിനില്‍ എന്നിവരാണ് കൊല്ലപ്പെട്ടത്, ഒരാളുടെ മരണം ബ്ലേഡ് മാഫിയയുടെ തലയില്‍ കെട്ടിവെച്ചെന്നും അദ്ദേഹം വെളിപ്പെടുത്തി. തലശ്ശേരി ജെ.ടി.റോഡില്‍ 2006 ഒക്ടോബര്‍ 22നു പുലര്‍ച്ചയാണ് ഫസല്‍ കൊല്ലപ്പെടുന്നത്. ഫസലിന്റെ ഭാര്യ നടത്തിയ നിയമ പോരാട്ടത്തിനൊടുവില്‍ കേസ് ഇപ്പോള്‍ അന്വേഷിക്കുന്നത് സിബിഐയാണ്.