വധുവിന്റെ പേര് ‘ദ്യാനൂര്‍ഹ്നാഗിതി’: വൈറലായ വിവാഹക്ഷണക്കത്തിനെ തുടര്‍ന്ന് വരന്‍ പരാതിയുമായി സൈബര്‍ സെല്ലില്‍

single-img
10 May 2018

വധുവിന്റെ പേരു ശരിയായി വായിച്ചാല്‍ കല്യാണത്തില്‍ പങ്കെടുക്കാം എന്ന തലക്കെട്ടോടെ കഴിഞ്ഞ ദിവസം മുതലാണ് ഒരു കല്യാണക്കുറി സോഷ്യല്‍ മീഡിയയില്‍ വൈറലായത്. കോഴിക്കോട് പാലാഴി പാലയിലെ തുമ്പേരി താഴത്ത് വേലായുധന്റെയും ബാലമണിയുടെയും മകന്‍ വിബീഷും കോഴിക്കോട് ഇരിങ്ങല്ലൂര്‍ മമ്മിളിതടത്തില്‍ മീത്തല്‍ ഹരിദാസന്റെ മകള്‍ ദ്യാനൂര്‍ഹ്നാഗിതിയും തമ്മിലുള്ള വിവാഹത്തിന്റെ സ്വീകരണത്തിനുള്ള ക്ഷണക്കത്തായിരുന്നു ഇത്.

എന്നാല്‍ വിവാഹ ക്ഷണക്കത്ത് വൈറലായതിനെ തുടര്‍ന്നു ക്ഷണക്കത്തിലെ വിബീഷിന്റെയും പിതാവ് വേലായുധന്റെയും ഫോണുകള്‍ക്കു പിന്നെ വിശ്രമമില്ലാതായി. എല്ലാവര്‍ക്കും അറിയേണ്ടത് വധുവിന്റെ പേരിന്റെ പ്രത്യേകയെക്കുറിച്ചും അതിന്റെ അര്‍ഥമെന്താണെന്നുമായിരുന്നു.

മറുപടി പറഞ്ഞു മടുത്ത വിബീഷിനെ ചിലര്‍ ചീത്തവിളിക്കാനും തുടങ്ങിയതോടെയാണ് സൈബര്‍ സെല്ലിനെ സമീപിക്കാന്‍ തീരുമാനിച്ചത്. സാഹിത്യത്തെ സ്‌നേഹിക്കുന്ന അച്ഛന്‍ വ്യത്യസ്തമായൊരു പേരു തനിക്കായി കണ്ടെത്തുകയായിരുന്നെന്നാണ് ദ്യാനൂര്‍ഹ്നാഗിതി പറയുന്നത്.

വീട്ടിലെല്ലാവരും വിളിക്കാനുള്ള സൗകര്യത്തിന് ദ്യാനൂ എന്നാണ് വിളിക്കുന്നത്. പേരിനെക്കുറിച്ച് വിബീഷിനു പരാതിയൊന്നുമില്ല. എന്നാല്‍ അതിന്റെ പേരില്‍ തന്നെയെന്തിനാണ് ചിലര്‍ ചീത്തവിളിക്കുന്നതെന്നാണ് വിബീഷിനു മനസിലാകാത്തത്.