അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യത: എട്ട് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം

single-img
8 May 2018

അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഡല്‍ഹി ഉള്‍പ്പെടെ എട്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡല്‍ഹി, ജമ്മുകശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍പ്രദേശ്, ഹരിയാണ, യുപി, സിക്കിം, പശ്ചിമ ബംഗാള്‍ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുള്ളത്.

കേരളത്തിലെ വിവിധ ജില്ലകളില്‍ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂര്‍, തിരുവനന്തപുരം ജില്ലകള്‍ക്കാണു ജാഗ്രതാനിര്‍ദേശം.

അതേസമയം തിങ്കളാഴ്ച അര്‍ധരാത്രിയോടെ ഡല്‍ഹിയിലെ വിവിധ മേഖലകളില്‍ പൊടിക്കാറ്റ് വീശിയിരുന്നു. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തിലാണ് കാറ്റ് വീശിയത്. ഇതിന്റെ തുടര്‍ച്ചയായി ഇന്ന് തലസ്ഥാനത്ത് ശക്തമായ മഴയും ഇടിയുമുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലെ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. ഏത് അടിയന്തര സാഹചര്യത്തേയും നേരിടാന്‍ സജ്ജരായിരിക്കാന്‍ രക്ഷാസേനയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്ര പുറപ്പെടും മുന്‍പ് കാലാവസ്ഥ മുന്നറിയിപ്പ് നോക്കണമെന്നു ജനങ്ങള്‍ക്കു നിര്‍ദേശമുണ്ട്.

ഡല്‍ഹി മെട്രോ സര്‍വീസുകളിലും ഇന്ന് കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും. കാറ്റിന്റെ വേഗം കൂടുന്നതിനനുസരിച്ചായിരിക്കും ട്രെയിന്‍ വേഗത്തില്‍ നിയന്ത്രണം. ഇലക്ട്രിക് ലൈനുകള്‍ക്കു താഴെയും തകര മേല്‍ക്കൂരയ്ക്കും മരങ്ങള്‍ക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നില്‍ക്കരുതെന്നും മുന്നറിയിപ്പുണ്ട്.

ജമ്മു കശ്മീര്‍, ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡിഗഢ്, ഡല്‍ഹി, പടിഞ്ഞാറന്‍ യുപി, സിക്കിം, ബംഗാള്‍ എന്നിവിടങ്ങളില്‍ തിങ്കളും ചൊവ്വയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റിനു സാധ്യതയുണ്ടെന്നാണു മുന്നറിയിപ്പ്.

50-70 കി.മീ. വേഗതയിലായിരിക്കും ഇവിടങ്ങളില്‍ കൊടുങ്കാറ്റ് വീശുക. ഉത്തര്‍പ്രദേശില്‍ പലയിടത്തും മണിക്കൂറില്‍ 100 കി.മീ. വേഗത്തില്‍ തിങ്കളാഴ്ച കൊടുങ്കാറ്റ് ആഞ്ഞടിച്ചതോടെ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിരിക്കുകയാണ്. കഴിഞ്ഞയാഴ്ചയുണ്ടായ കൊടുങ്കാറ്റില്‍ ആഗ്രയില്‍ ഉള്‍പ്പെടെ യുപിയില്‍ 48 പേര്‍ മരിച്ചിരുന്നു.