മോദി സര്‍ക്കാര്‍ നടപ്പാക്കുന്നത് ഗൂഢാലോചന സിദ്ധാന്തങ്ങള്‍: ആഞ്ഞടിച്ച് മന്‍മോഹന്‍ സിങ്

single-img
7 May 2018

നരേന്ദ്ര മോദി സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. നയങ്ങള്‍ തിരുത്തുന്നതിന് പകരം ബി.ജെ.പി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ബംഗളൂരുവിലെ കര്‍ണാടക കോണ്‍ഗ്രസ് ആസ്ഥാനത്ത് മാധ്യമങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉയര്‍ന്ന നികുതി ചുമത്തി സര്‍ക്കാര്‍ ജനങ്ങളെ ശിക്ഷിക്കുകയാണ്. മുന്‍ സര്‍ക്കാരിന്റെ കാലത്തേതിനെ അപേക്ഷിച്ച് എന്‍ഡിഎ അധികാരത്തില്‍ വന്നതിനു ശേഷം ജിഡിപി പകുതിയായി കുറഞ്ഞു. മോദി സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ രാജ്യത്തെ ബാങ്കിങ് സംവിധാനത്തിലുള്ള ജനങ്ങളുടെ വിശ്വാസം സാവധാനം ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്.

നിരവധി സംസ്ഥാനങ്ങളിലെ എടിഎമ്മുകളില്‍ അനുഭവപ്പെടുന്ന നോട്ട് ക്ഷാമം മുന്‍കൂട്ടി തടയാനാവുന്നതായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദാവോസില്‍ നീരവ് മോദിക്കൊപ്പമായിരുന്നു നരേന്ദ്ര മോദി, ഏതാനും ദിവസം കഴിയുമ്പോള്‍ അയാള്‍ രാജ്യം വിട്ടു, ഇതാണ് മോദി സര്‍ക്കാരിന്റെ അത്ഭുതലോകത്തിലെ അവസ്ഥ.

ധ്രുവീകരണത്തിനാണ് ശ്രമം നടക്കുന്നത്. ഇത് നല്ലതിനല്ല. പ്രധാനമന്ത്രി പദത്തിന് പോലും യോജിക്കാത്ത ഭാഷയാണ് മോദിയില്‍ നിന്ന് വരുന്നത്. ഒരു പ്രധാനമന്ത്രിയും ഇത്തരം ഭാഷ ഉപയോഗിച്ചിട്ടില്ല. മോദിജി മനസ്സിലാക്കുമെന്ന് കരുതുന്നു.

നോട്ട് നിരോധനവും തിരക്കിട്ട് ജിഎസ്ടി നടപ്പാക്കിയതും മോദി സര്‍ക്കാരിന് ഒഴിവാക്കാനാവുന്ന മണ്ടത്തരങ്ങളായിരുന്നു. ഇതുമൂലം സാമ്പത്തിക രംഗത്തുണ്ടായ തകര്‍ച്ച രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളെ തകര്‍ക്കുകയും പതിനായിരക്കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാക്കുകയും ചെയ്‌തെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.