‘ഫഹദും ഭാഗ്യലക്ഷ്മിയും രാജ്യദ്രോഹികളുമായി ചേര്‍ന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കാനും രാജ്യത്തെ നാണം കെടുത്താനുമാണ് ലക്ഷ്യമിട്ടത്; അത് കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുത്തി’: വിചിത്രവാദവുമായി ബിജെപി

single-img
7 May 2018

താരങ്ങള്‍ ദേശീയ പുരസ്‌കാര സമര്‍പ്പണച്ചടങ്ങ് ബഹിഷ്‌കരിച്ച സംഭവത്തില്‍ വന്‍ ‘ഗൂഢാലോചന’യുണ്ടെന്ന വാദവുമായി ബി.ജെ.പി പത്തനംതിട്ട ഫെയ്‌സ്ബുക്ക് പേജ്. ഫഹദ് ഫാസിലും ഭാഗ്യലക്ഷ്മിയും രാജ്യദ്രോഹികളുമായി ചേര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും രാജ്യത്തെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. അത് കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുത്തിയ ശേഷമാണ് ചടങ്ങ് ബഹിഷ്‌കരിച്ചതെന്നാണ് ബി.ജെ.പി പത്തനംതിട്ട പേജ് വ്യക്തമാക്കുന്നത്.

‘പ്രസിഡന്റിന്റെ കയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക, തുടര്‍ന്ന് സ്റ്റേജില്‍ വച്ച് കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്റിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്‍ന് ബാക്കിയുള്ളവര്‍ പ്രധിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക.

ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളോടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.’–സതീഷ്‌കുമാര്‍ എന്നയാളിന്റെ പേരിലെത്തിയ പോസ്റ്റില്‍ ഇങ്ങനെ പറയുന്നു. ബി.ജെ.പി പത്തനംതിട്ടയുടെ പേരിലുള്ള പേജ് പക്ഷേ ഫെയ്‌സ്ബുക്കിന്റെ ‘വെരിഫൈഡ്’ പേജ് അല്ല.

ബി.ജെ.പി കേരളയുടെ ഔദ്യോഗിക പേജില്‍ നിന്നുള്ള പോസ്റ്റുകളും മറ്റ് ബി.ജെ.പി നേതാക്കളുടെ പോസ്റ്റുകളുമാണ് പേജില്‍ ഷെയര്‍ ചെയ്തത്. വിവാദമായതോടെ ‘ഗൂഢാലോചനാവാദ’മുയര്‍ത്തിയ പോസ്റ്റ് പേജില്‍ നിന്ന് നീക്കം ചെയ്തു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഡല്‍ഹിയില്‍ നടന്ന അവാര്‍ഡ് ബഹിഷ്‌കരിക്കല്‍ നാടകത്തിനു പിന്നില്‍ വന്‍ ഗൂഢാലോചനയെന്ന് വാര്‍ത്ത. ഫഹത് ഫാസിലും, ഭാഗ്യലക്ഷ്മിയും ചേര്‍ന്ന് രാജ്യദ്രോഹികളുമായി ചേര്‍ന്ന് രാഷ്ട്രപതിയെ അധിക്ഷേപിക്കുകയും, ഇന്ത്യയെ നാണം കെടുത്തുകയുമായിരുന്നു ലക്ഷ്യം. പാരിതോഷികമായി രണ്ടാള്‍ക്കും വന്‍ പണം ഓഫര്‍ ചെയ്യപ്പെട്ടതായി സംശയം.

അവാര്‍ഡിനൊന്നും തെരഞ്ഞെടുക്കപ്പെടാത്ത ഭാഗ്യലക്ഷ്മിയാണ് പ്രധിഷേധത്തിന് നേതൃത്വം നല്‍കിയത്. പ്രധിഷേധ റാലിയെ പ്പറ്റി ഭാഗ്യലക്ഷമി ചാനലിലും പറഞ്ഞിരുന്നു. ബാക്കി കലാകാരന്‍മാര്‍ പ്രധിഷേധത്തെ സ്വാഭാവികമായാണ് കണ്ടത്.

പ്രധിഷേധമെന്ന പേരില്‍ ആസൂത്രണം ചെയ്ത പ്രോഗ്രാം ഇങ്ങനെ.

പ്രസിഡന്‍ഡിന്റെ കൈയ്യില്‍ നിന്ന് അവാര്‍ഡ് സ്വീകരിക്കുക. തുടര്‍ന്ന് സ്റ്റേജില്‍ വച്ച്, കാശ്മീരി പെണ്‍കുട്ടിയുടെ മരണത്തില്‍ പ്രതിഷേധം നടത്തുന്നു എന്ന പേരില്‍, അവാര്‍ഡ് പ്രസിഡന്‍സിന്റെ മുന്നില്‍ നിന്ന് വലിച്ചെറിഞ്ഞ് അറസ്റ്റ് വരിക്കുക. തുടര്‍ന് ബാക്കിയുള്ളവര്‍ പ്രധിഷേധിച്ച് ഹാളിനുള്ളില്‍ പ്രകടനം നടത്തുക. ഇതിന് ചില മാധ്യമ രാഷ്ട്രീയ കൂട്ടുകെട്ടും സന്നാഹങ്ങളൊടെ തയ്യാറായി നിന്നു. വിദേശ ബന്ധമാണ് പിന്നിലെന്ന് സംശയം.

എന്നാല്‍ ഈ നീക്കം കേന്ദ്ര ഇന്റലിജന്‍സ് മുന്‍കൂട്ടി കണ്ട് പദ്ധതി തയ്യാറാക്കി. തുടര്‍ന്ന് ഐ ബി, പരിപാടിയുടെ നിയന്ത്രണം ഏറ്റെടുത്തു. തിരക്കിട്ട് രാഷ്ട്രപതിയുടെ പ്രോട്ടോകോള്‍ എന്ന പേരില്‍ രാജ്യസ്‌നേഹികളും, സമാരാധ്യരുമായ 11 മഹദ് വ്യക്തികളെ തിരഞ്ഞെടുക്കുകയായിരുന്നു. ബാക്കിയുള്ളവര്‍ക്ക് അവാര്‍ഡ് നല്‍കാനായി കലാകാരിയായ സ്മൃതി ഇറാനിയെ ചുമതലപ്പെടുത്തി. ഈ അപ്രതീക്ഷിത നീക്കം രാജ്യദ്രോഹികള്‍ക്ക് വലിയ തിരിച്ചടിയായി.

രാഷ്ട്രപതി അവാര്‍ഡ് നല്‍കുന്നില്ല എന്നറിയിച്ച ശേഷം പരസ്യമായി പ്രതിഷേധിക്കുവാന്‍ പുറത്തുള്ള ആസൂത്രകര്‍ നിര്‍ദേശിച്ചെങ്കിലും, രൂക്ഷമായി പ്രതികരിക്കുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടി വീഴുമെന്നായപ്പോള്‍ ഫഹത് ഫാസില്‍ ഡല്‍ഹിയില്‍ നിന്ന് മുങ്ങി.

ഇന്റലിജന്‍സ് പ്രതിഷേധക്കാരെ ചടങ്ങില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കി, അവരുടെ പേരെഴുതിയ സീറ്റും എടുത്തു മാറ്റി. ഒരു കോള്‍ഡ് ബ്ലഡഡ് യുദ്ധമാണ് രാജ്യവിരുദ്ധര്‍ ഫഹതിലൂടെയും, ദാഗ്യലക്ഷിയിലൂടെയും ആസൂത്രണം ചെയ്തത്. അവരുടെ പ്ലാന്‍ വിജയിച്ചിരുന്നെങ്കില്‍ ഒരൊറ്റ തുള്ളി ചോര പൊടിയാതെ ഇന്ത്യയെ തകര്‍ക്കാന്‍ പ്രതിപക്ഷത്തിനും പാകിസ്ഥാനും കഴിഞ്ഞേനേ.

സംഗതിയുടെ നിജസ്ഥിതി അറിയാതെ, രാഷ്ട്രപതിയില്‍ നിന്ന് അവാര്‍ഡ് കിട്ടാത്ത വിഷമത്തില്‍ നിന്ന ബാക്കി 66 പേരെയും ഫഹദും, ഭാഗ്യ ലക്ഷമിയും ചൂഷണം ചെയ്യുകയായിരുന്നു.