‘പതിനെട്ട് തികഞ്ഞ സ്ത്രീക്കും പുരുഷനും ഒരുമിച്ച് താമസിക്കാം’; സുപ്രധാന വിധിയുമായി സുപ്രീംകോടതി
ന്യൂഡൽഹി: പ്രായപൂർത്തിയായ രണ്ടു വ്യക്തികൾക്ക് ഒന്നിച്ചുജീവിക്കുന്നതിനു നിയമതടസങ്ങളില്ലെന്നു സുപ്രീം കോടതി. ഒന്നിച്ചുജീവിക്കുന്പോൾ പുരുഷന് 21 വയസായില്ലെങ്കിലും പ്രശ്നമില്ലെന്നു സുപ്രീം കോടതി വ്യക്തമാക്കി. ഇതോടെ ഇന്ത്യയില്‍ 18 വയസുകഴിഞ്ഞ പുരുഷനും സ്ത്രിക്കും ഒരുമിച്ച് ജീവിക്കാന്‍ നിയമ പ്രാബല്യം ലഭിച്ചു.
20 വയസുകാരിയായ തുഷാരയുടേയും 21 വയസുകാരന് നന്ദകുമാറിന്‍േയും കേസ് സുപ്രീം കോടതി കേള്‍ക്കവേയാണ് വിധി പ്രസ്താവിച്ചത്. ഇരുവര്‍ക്കും പ്രായപൂര്ത്തിയയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുഷാരയുടേയും നന്ദകുമാറിന്റെയും വിവാഹം കേരളാ ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു. ഇതിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.
നിയമപരമായി വിവാഹം രജിസ്റ്റർ ചെയ്യാൻ കഴിയില്ലെങ്കിൽപോലും വിവാഹിതരാകാതെ ഇവർക്ക് ഒരുമിച്ചു ജീവിക്കാനാകുമെന്ന് ജസ്റ്റീസുമാരായ എ.കെ.സിക്രിയും അശോക് ഭൂഷണും ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി. 20 വയസുള്ള തുഷാരയ്ക്ക് ഇഷ്ടമുള്ളയാൾക്കൊപ്പം ജീവിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രീം കോടതി വിധിച്ചു.
പ്രായപൂർത്തിയായ വ്യക്തികൾക്ക് ഇത്തരം തെരഞ്ഞെടുപ്പുകൾക്ക് അവകാശമുണ്ടെന്നും കോടതികൾക്ക് ഇവരുടെ പിതാവ് ചമയാൻ കഴിയില്ലെന്നും ഹാദിയ കേസിലെ വിധി ചൂണ്ടിക്കാട്ടി സുപ്രീം കോടതി നിരീക്ഷിച്ചു.