ലൗ ജിഹാദിനെ നേരിടാൻ ബാലവിവാഹമാണ് ഏറ്റവും നല്ല പോംവഴി: വിചിത്രവാദവുമായി ബിജെപി എംഎൽഎ
വൈകിയുള്ള വിവാഹങ്ങളാണ് ലൗ ജിഹാദിനു കാരണമെന്നു മധ്യപ്രദേശിലെ അഗർ മാൾവയിൽനിന്നുള്ള ബിജെപി എംഎൽഎ ഗോപാൽ പാർമർ. ലൗ ജിഹാദിനെ നേരിടാൻ ബാലവിവാഹമാണ് ഏറ്റവും നല്ല പോംവഴിയെന്നും ബിജെപി എംഎൽഎ പറഞ്ഞു.
പെണ്‍കുട്ടികളെ മാതാപിതാക്കൾ “സമയത്തിനു’ കെട്ടിച്ചയയ്ക്കണമെന്നും അദ്ദേഹം ഉപദേശിച്ചു. പതിനെട്ടു വയസ് “രോഗം’(പെണ്‍കുട്ടിയുടെ വിവാഹപ്രായം 18 ആക്കിയത്) നിയമവിധേയമാക്കിയപ്പോൾ നിരവധി പെണ്‍കുട്ടികൾ ഒളിച്ചോടാൻ തുടങ്ങി. പെണ്‍കുട്ടികളുടെ യൗവനാരംഭത്തിൽ അവരുടെ മനസ് അലയാൻ ആരംഭിക്കും.
കൗശലക്കാരും ക്രിമിനലുകളുമായ പുരുഷൻമാർ അവരോട് മാന്യമായി പെരുമാറി, പെണ്‍കുട്ടികളെ കുരുക്കിൽ വീഴ്ത്തുന്നു. ലൗ ജിഹാദിനെ സംബന്ധിച്ച് മുൻ കരുതലുള്ളവരായിരിക്കുവാൻ ഞാൻ എല്ലാ അമ്മമാരോടും ആവശ്യപ്പെടുന്നു- ഗോപാൽ പാർമർ പറഞ്ഞു.
പരാമർശം വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തി. മുൻകാലങ്ങളിൽ പെണ്‍കുട്ടികളുടെ വിവാഹം ചെറുപ്പത്തിൽ തന്നെ നിശ്ചയിക്കപ്പെട്ടിരുന്നെന്നും, ഇതിനാൽ തന്നെ തെറ്റുകളിലേക്ക് എടുത്തുചാടുന്നതിനു മുന്‍പ് തന്റെ വിവാഹം നിശ്ചയിച്ചതാണെന്ന ചിന്ത പെണ്‍കുട്ടിയിൽ ഉടലെടുക്കുമെന്നുമായിരുന്നു എംഎൽഎയുടെ വാദം.