വ്യവസായിയുടെ മരണം: അർണാബ് ഗോസ്വാമിക്കെതിരേ കേസ്
ന്യൂഡൽഹി: റിപ്പബ്ളിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണാബ് ഗോസ്വാമിക്കെതിരേ ഡൽഹി അലിബാഗ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇന്റീരിയർ ഡിസൈനറായ അൻവയ് നായിക്കിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസ്.
റിപ്പബ്ളിക് ടിവിയുമായും മറ്റു രണ്ടു സ്ഥാപനങ്ങളുമായും ബന്ധപ്പെട്ട ജോലികൾക്ക് പ്രതിഫലം തടഞ്ഞുവച്ചിരിക്കുകയാണെന്നും ഇതേതുടർന്ന് ഭർത്താവിന് ബിസിനസിൽ വൻ നഷ്ടം നേരിട്ടെന്നും അൻവയിയുടെ ഭാര്യ ആരോപിച്ചു. ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അർണാബ് ഗോസ്വാമിക്കും ഐകാസ്റ്റ്എക്സ്/സ്കൈ മീഡിയ ഉടമ ഫിറോസ് ഷെയ്ക്, സ്മാർട് വർക്സ് ഉടമ നിതീഷ് സർദ എന്നിവർക്കുമെതിരേ പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
ശനിയാഴ്ചയാണ് അൻവയിയെയും അദ്ദേഹത്തിന്റെ അമ്മ കുമുദിനെയും അലിബാഗിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മുംബൈ നിവാസികളായ ഇവർ വെള്ളിയാഴ്ച വൈകിട്ടാണ് അലിബാഗിലെ ഫ്ളാറ്റിലെത്തിയത്. ശനിയാഴ്ച രാവിലെ ഇവരെ രണ്ടുപേരെയും മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. അൻവയുടെ ആത്മഹത്യാകുറിപ്പ് മൃതദേഹത്തിൽ നിന്നു കണ്ടെത്തി.
കേസിൽ ആരോപിതരായ മൂന്നു പേരുടെയും പേരുകൾ അൻവയ് ആത്മഹത്യാ കുറിപ്പിൽ പരാമർശിച്ചിരുന്നു. അതേസമയം, കുമുദിന്റെ മരണം സംബന്ധിച്ച് പോലീസിനു സംശയങ്ങളുണ്ട്.