റെഡ്ഡി സഹോദരന്‍മാര്‍ക്ക് സീറ്റ് നല്‍കിയത് അമിത് ഷാ പറഞ്ഞിട്ട്: അഴിമതിയോടു വിട്ടുവീഴ്ചയില്ലെന്ന മോദി സര്‍ക്കാര്‍ വാദം പൊള്ളയെന്ന് വ്യക്തമാക്കി യെദ്യൂരപ്പയുടെ തുറന്നുപറച്ചില്‍

single-img
3 May 2018

ബംഗളുരു: അഴിമതി കേസിലെ പ്രതികളും വിവാദ ഖനി ഉടമകളുമായ ബെല്ലാരിയിലെ റെഡ്ഡി സഹോദരന്‍മാര്‍ക്ക് കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയത് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ അറിഞ്ഞെന്ന് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ബി.എസ്.യെദ്യൂരപ്പ.

റെഡ്ഡി സഹോദരന്‍മാര്‍ക്കു സീറ്റു നല്‍കിയതിന്റെ പേരില്‍ ബിജെപിക്കുനേരെ കോണ്‍ഗ്രസ് ആക്രമണം ശക്തമാകുമ്പോഴാണ് യെദ്യൂരപ്പയുടെ വെളിപ്പെടുത്തല്‍. ഖനി അഴിമതിയില്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയ ജനാര്‍ദന്‍ റെഡ്ഡി മത്സരിക്കേണ്ടെന്നു മാത്രമാണ് അമിത് ഷാ നിര്‍ദേശിച്ചതെന്നും ഇദ്ദേഹത്തിന്റെ സഹോദരന്‍മാരായ കരുണാകര്‍ റെഡ്ഡിക്കും സോമശേഖര്‍ റെഡ്ഡിക്കും സീറ്റ് നല്‍കുന്നതില്‍ അമിത് ഷായ്ക്ക് എതിര്‍പ്പുണ്ടായിരുന്നില്ലെന്നും യെദ്യൂരപ്പ പറഞ്ഞു.

ജനാര്‍ദന്‍ റെഡ്ഡി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും അദ്ദേഹം ബെല്ലാരിയിലും ഇതിനോടു കൂടിച്ചേര്‍ന്ന 15 ജില്ലകളിലും പാര്‍ട്ടിയെ വിജയിക്കാന്‍ സഹായിക്കുക മാത്രമാണു ചെയ്യുന്നതെന്നും യെദ്യൂരപ്പ ന്യായീകരിച്ചു. ബെല്ലാരിയിലെ ശക്തികേന്ദ്രങ്ങളായ റെഡ്ഡിമാരില്‍നിന്നു സഹായം നേടുന്നതിനോടു പാര്‍ട്ടിക്ക് എതിര്‍പ്പില്ലെന്നും പാര്‍ട്ടിക്ക് 150 സീറ്റ് നേടുക എന്നതാണ് പ്രധാനമെന്നും യെദ്യൂരപ്പ കൂട്ടിച്ചേര്‍ത്തു. അഴിമതിയോടു വിട്ടുവീഴ്ചയില്ല എന്ന് മോദി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴാണ്, കര്‍ണാടകയില്‍ ബിജെപി റെഡ്ഡി സഹോദരന്‍മാര്‍ക്കു സീറ്റു നല്‍കുന്നത്.