രാജ്യത്തെ എല്ലാതരം ശബ്ദങ്ങളും കേള്‍ക്കേണ്ടതുണ്ട്; അതുകൊണ്ട് എനിക്കുവേണ്ടത് ബി.ജെ.പിയില്ലാത്ത ഭാരതമല്ല; ‘കോണ്‍ഗ്രസ്മുക്ത ഭാരതം’ എന്ന് പറയുന്ന മോദിക്ക് രാഹുലിന്റെ തകര്‍പ്പന്‍ മറുപടി

single-img
3 May 2018

ദേശീയതയെന്നതിനെക്കുറിച്ച് മോദിക്കും ബി.ജെ.പിക്കും വളരെ ഇടുങ്ങിയ ചിന്താഗതിയാണുള്ളതെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജ്യത്തെ ജനങ്ങള്‍ക്ക് ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡെക്കാന്‍ ക്രോണിക്കിളിനു നല്‍കിയ അഭിമുഖത്തിലാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

ജോലി നല്‍കുമെന്നും അഴിമതി ഇല്ലാതാക്കുമെന്നും കര്‍ഷക പ്രശ്‌നങ്ങള്‍ പരിഹരിക്കും എന്നൊക്കെ ഉറപ്പുനല്‍കിയാണ് മോദി അധികാരത്തിലെത്തിയത്. എന്നാല്‍ ഈ മൂന്ന് കാര്യത്തിലും പ്രധാനമന്ത്രി പരാജയപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തെ ധ്രുവീകരിച്ചുകൊണ്ടാണ് യു.പി തെരഞ്ഞെടുപ്പ് ബി.ജെ.പി ജയിച്ചത്. ഇന്ത്യയില്‍ ബി.ജെ.പി കാഴ്ചപ്പാട് എന്നത് ഒരു വസ്തുതയാണ്. അതുകൊണ്ട് ബി.ജെ.പിയില്ലാത്ത ഭാരതമല്ല എനിക്കുവേണ്ടത്. രാജ്യത്തെ എല്ലാതരം ശബ്ദങ്ങളും കേള്‍ക്കേണ്ടതുണ്ട് എന്നതിലാണ് താന്‍ വിശ്വസിക്കുന്നതെന്നും രാഹുല്‍ പറഞ്ഞു.

ആര്‍എസ്എസിന്റെ കാഴ്ചപ്പാടും ബി.ജെ.പിയുടെ അക്രമവും, വിദ്വേഷവും, ശത്രുതാമനോഭാവവുമാണ് എന്നെ ആശങ്കയിലാഴ്ത്തുന്ന കാര്യമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. അതിനിടെ പ്രധാനമന്ത്രിയുടെ വിള ഇന്‍ഷുറന്‍സ് പദ്ധതി പരാജയമാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

പദ്ധതി കൊണ്ട് കര്‍ഷകര്‍ ബുദ്ധിമുട്ടുന്നു. നേട്ടമുണ്ടായത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് മാത്രമാണ്. കര്‍ണാടകയിലെ കാര്‍ഷിക മേഖലയിലെ കേന്ദ്ര ഇടപെടലിന് നല്‍കാനാവുക എ ഗ്രേഡെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി.