വിവാദങ്ങള്‍ക്കിടെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണം ഇന്ന്: സ്മൃതിയുടെ കയ്യില്‍ നിന്ന് പുരസ്‌കാരം വേണ്ടെന്ന് ജേതാക്കള്‍

single-img
3 May 2018

വിവാദങ്ങള്‍ക്കിടെ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് വിതരണം ചെയ്യും. നോണ്‍ഫീച്ചര്‍ പുരസ്‌കാരങ്ങള്‍ വൈകീട്ട് നാലിന് സ്മൃതി ഇറാനി വിതരണം ചെയ്ത ശേഷം 11 പുരസ്‌കാരങ്ങള്‍ അഞ്ചരയോടെ രാഷ്ട്രപതി വിതരണം ചെയ്യുന്ന തരത്തിലാണ് പരിപാടിയുടെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്.

എന്നാല്‍ ഈ തീരുമാനത്തിനെതിരെ അവാര്‍ഡ് ജേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ അവാര്‍ഡ് ജേതാക്കള്‍ ഇന്നു രാവിലെ യോഗം ചേരും.

വേര്‍തിരിവു കാട്ടുന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ ചടങ്ങു ബഹിഷ്‌കരിക്കുമെന്നു മന്ത്രിയില്‍നിന്ന് അവാര്‍ഡ് സ്വീകരിക്കാന്‍ നിര്‍ദേശിക്കപ്പെട്ട മലയാളികളുള്‍പ്പെടെ പലരും വ്യക്തമാക്കി. ഇന്നലെ ചടങ്ങിന്റെ റിഹേഴ്‌സലിനെത്തിയപ്പോഴാണ് പുതിയ വ്യവസ്ഥ വ്യക്തമാക്കിയത്.

രാഷ്ട്രപതിയില്‍ നിന്നു പുരസ്‌കാരം ഏറ്റുവാങ്ങുന്ന 11 പേരെ എന്തു മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുത്തതെന്ന ചോദ്യത്തിനു മന്ത്രി സ്മൃതി ഇറാനിക്കു മറുപടിയില്ലാതായതോടെ പ്രതിഷേധം കനത്തു. ഈ വര്‍ഷം മുതലുള്ള പരിഷ്‌കാരമാണിതെന്നും പകരം ജേതാക്കളുടെ സംഘത്തിനൊപ്പം രാഷ്ട്രപതി ചിത്രമെടുക്കുമെന്നും മന്ത്രി അറിയിച്ചെങ്കിലും പ്രതിഷേധം തണുത്തില്ല.

പുരസ്‌കാരത്തിനുള്ള ക്ഷണക്കത്തില്‍ രാഷ്ട്രപതി വിതരണം ചെയ്യുമെന്നാണ് അറിയിച്ചിരുന്നതെന്നും അവസാന നിമിഷത്തെ പരിഷ്‌കാരം അംഗീകരിക്കാനാവില്ലെന്നും ജേതാക്കള്‍ ഉറച്ച നിലപാടെടുത്തു. തിരഞ്ഞെടുക്കപ്പെട്ട 11 പേരില്‍ കേരളത്തില്‍ നിന്നു സംവിധായകന്‍ ജയരാജ്, ഗായകന്‍ കെ.ജെ.യേശുദാസ് എന്നിവര്‍ മാത്രമാണുള്ളത്.

വിനോദ് ഖന്നയ്ക്ക് മരണാനന്തര ബഹുമതിയായി ദാദാ സാഹിബ് ഫാല്‍കെ പുരസ്‌കാരം, മികച്ച നടി ശ്രീദേവിക്കുള്ള മരണാനന്തര പുരസ്‌കാരം, മികച്ച നടന്‍ റിദ്ദി സെന്‍ തുടങ്ങിയവയാണ് രാഷ്ട്രപതി സമ്മാനിക്കുന്ന മറ്റു പുരസ്‌കാരങ്ങള്‍.