ലിഗയുടെ കൊല പീഡനശ്രമത്തിനിടെ; രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായി സൂചന: അറസ്റ്റ് ഉടന്‍

single-img
2 May 2018

തിരുവനന്തപുരം: വിദേശ വനിത ലിഗയുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടക്കുന്നു. ഇപ്പോള്‍ കസ്റ്റഡിയിലുള്ള രണ്ട് പേര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നും പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കി.

പീഡനശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പ്രതികളുടെ കുറ്റസമ്മതം. രണ്ടുപേര്‍ ചേര്‍ന്നാണ് കൃത്യം നടത്തിയതെന്നാണ് വ്യക്തമാകുന്നത്. രണ്ടാമനായ പ്രതി ലിഗയുടെ പണം തട്ടിയെടുക്കാനാണ് കയ്യേറ്റമുണ്ടായതെന്നും മൊഴി നല്‍കി.

തുടക്കം മുതല്‍ തന്നെ പരസ്പര വിരുദ്ധമായ മൊഴികളാണ് ഇരുവരും നല്‍കിയത്. ഇന്നലെ മുതലാണ് കാര്യങ്ങള്‍ വ്യക്തമായി പറയാന്‍ പ്രതികള്‍ ആരംഭിച്ചത്. ബോട്ടിങ്ങിനെന്നുപറഞ്ഞാണ് ലിഗയെ കൊണ്ടുപൊയതെന്ന് ഇന്നലെ പ്രതികളിലൊരാള്‍ സമ്മതിച്ചിരുന്നു.

രണ്ടുപേരും രണ്ടുകാരണങ്ങളാണ് കൊലപാതകത്തിനായി പറഞ്ഞതെന്നത് പൊലീസിനെ ഇപ്പോഴും കുഴക്കുന്നുണ്ട്. ആറു ദിവസത്തിലേറെ നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റസമ്മതത്തിലേക്ക് എത്തുന്നത്. കേസില്‍ നിര്‍ണായകമാകുന്ന ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും.

ലിഗയുടെ മൃതദേഹം കണ്ട കാട്ടില്‍ നിന്ന് ശേഖരിച്ച തെളിവുകളുടെ ഫൊറന്‍സിക് ഫലവും ഇന്ന് ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലത്തിലൂടെ മാത്രമേ മാനഭംഗശ്രമം നടന്നിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കാനാവു.

മാനഭംഗ ശ്രമം നടന്നതായി സ്ഥിരീകരിച്ചാല്‍ അത് ചെറുത്തതാണ് കൊലയ്ക്ക് കാരണമെന്ന പൊലീസ് അനുമാനം ശരിവയ്ക്കും. കാട്ടില്‍ നിന്ന് ശേഖരിച്ച വിരലടയാളങ്ങളും മുടിയിഴകളും ആരുടെതെന്ന് വ്യക്തമാക്കുന്നതാവും ഫൊറന്‍സിക് ഫലം.

കസ്റ്റഡിയിലുള്ളവരുടെതാണ് ഇതെങ്കില്‍ അവര്‍ക്കെതിരെയുള്ള ശാസ്ത്രീയ തെളിവാകുമെന്നും പൊലീസ് പ്രതീക്ഷിക്കുന്നു. ഇവ രണ്ടും ലഭിച്ചാല്‍ മാത്രമേ അറസറ്റിലേക്ക് പോകാനാവൂ. സാക്ഷിമൊഴികളും സാഹചര്യ തെളിവുകളും ഇവര്‍ക്കെതിരെ ശക്തമാണ്. ശാസ്ത്രീയ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമേ കൃത്യമായി ചിത്രം തെളിയുകള്ളൂ.

അന്തര്‍ദേശീയ ശ്രദ്ധയുള്ള കേസായതിനാല്‍ ഓരോ കാര്യങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചാണ് മുന്നോട്ടുനീങ്ങുന്നതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പഴകിയ മൃതശരീരമായതിനാല്‍ രാസപരിശോധന ഫലങ്ങള്‍ ലഭിക്കാനും പ്രയാസമാണ്. വാഴമുട്ടത്ത് മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധന തുടരുന്നുണ്ടെങ്കിലും അന്വേഷണത്തിന് സഹയാമായ ഒന്നും ലഭിച്ചിട്ടില്ല. സമീപവാസികളുടെ ചോദ്യം ചെയ്യലും തുടരുകയാണ്.