കുവൈത്തില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് ജീവപര്യന്തം കഠിന തടവുശിക്ഷ
കൊലപാതകക്കേസില്‍ മൂന്ന് മലയാളി യുവാക്കള്‍ക്ക് കുവൈത്ത് സുപ്രീംകോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഫിലിപ്പൈന്‍ യുവതിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയും തെളിവ് നശിപ്പിക്കാനായി ഫ്‌ലാറ്റിന് തീകൊളുത്തുകയും ചെയ്ത കേസിലാണ് ശിക്ഷ.
കോഴിക്കോട് താമരശേരി സ്വദേശി അജിത് അഗസ്റ്റിന്‍, ഈങ്ങാപ്പുഴ സ്വദേശി ടിജോ തോമസ്, ബാലുശേരി സ്വദേശി തുഫൈല്‍ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. പരോള്‍ അനുവദിക്കരുതെന്ന പരാമര്‍ശത്തോടെയാണ് കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയ പ്രതികള്‍ക്ക് സുപ്രീംകോടതി ജീവപര്യന്തം കഠിന തടവ് വിധിച്ചത്.
2014 ഫെബ്രുവരിയില്‍ ഫര്‍വാനിയയിലാണു സംഭവം. പാക്കിസ്ഥാന്‍ സ്‌കൂളിനു സമീപം ബഹുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടാവുകയും ഫിലിപ്പീന്‍സ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തീപിടിത്തത്തെ തുടര്‍ന്നുള്ള സ്വാഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം.
മൃതദേഹത്തില്‍ നടത്തിയ ഫൊറന്‍സിക് പരിശോധനയില്‍ തീപിടിത്തം നടന്നതിനു മൂന്നുദിവസം മുന്‍പു യുവതി മരണപ്പെട്ടതായി കണ്ടെത്തുകയായിരുന്നു. സംഭവസ്ഥലത്തു നിന്നു കണ്ടെത്തിയ സിവില്‍ ഐഡിയും ബാങ്ക് കാര്‍ഡുമാണ് അന്വേഷണം മലയാളി യുവാക്കളില്‍ എത്തിച്ചത്.
കുവൈത്തില്‍ ബേക്കറി ജീവനക്കാരായിരുന്നു മൂന്നുപേരും. പലിശയ്ക്കു പണം കൊടുക്കാറുണ്ടായിരുന്ന യുവതിയില്‍നിന്ന് അജിത് വാങ്ങിയ സംഖ്യ തിരിച്ചടക്കാതിരിക്കാനാണു കൊലപാതകം നടത്തിയത്. തെളിവു നശിപ്പിക്കാന്‍ സുഹൃത്തുക്കളുടെ സഹായത്തോടെ ഫ്‌ലാറ്റിന് തീയിട്ടു എന്നുമാണ് പ്രോസിക്യൂഷന്‍ കേസ്.
അതേസമയം, കൊല നടത്തിയതായി തെളിയിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടി ക്രിമിനല്‍ കോടതിയും അപ്പീല്‍ കോടതിയും പ്രതികളെ കുറ്റവിമുക്തരാക്കുകയായിരുന്നു. എന്നാല്‍ കീഴ്‌ക്കോടതി കുറ്റവിമുക്തരാക്കിയ പ്രതികളെ പരോള്‍ അനുവദിക്കരുത് എന്ന പരാമര്‍ശത്തോടെയാണു സുപ്രീംകോടതി ജീവപര്യന്തം തടവിനു ശിക്ഷിച്ചത്.