വരാപ്പുഴ കസ്റ്റഡി മരണം: സിഐ ക്രിസ്പിൻ അറസ്റ്റിൽ
ആലുവ: വരാപ്പുഴ കസ്റ്റഡി മരണക്കേസില്‍ ആരോപണ വിധേയനായ നോര്‍ത്ത് പറവൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ക്രിസ്പിന് സാമിനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ആലുവ പോലീസ് ക്ലബ്ബില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്.
കേസിൽ ക്രിസ്പിനെ അന്വേഷണ സംഘം അഞ്ചാം പ്രതിയാക്കിയായിരുന്നു. അന്യായമായി തടങ്കലിൽ വയ്ക്കുക, തെളിവു നശിപ്പിക്കുക, രേഖകളിൽ തിരിമറി നടത്തുക എന്നീ കുറ്റങ്ങളാണ് ക്രിസ്പിനെതിരേ ചുമത്തിയിട്ടുള്ളത്. സംഭവം നടന്ന വരാപ്പുഴ പോലീസ് സ്റ്റേഷന്റെ ചുമതല ക്രിസ്പിനായിരുന്നു. അതേസമയം ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റം ചുമത്തിയിട്ടില്ലെന്നാണു സൂചന. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിൽ ക്രിസ്പിൻ സാമിനു പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.
കസ്റ്റഡി മരണക്കേസിൽ അറസ്റ്റിലാകുന്ന അഞ്ചാമത് പോലീസ് ഉദ്യോഗസ്ഥനാണു ക്രിസ്പിൻ സാം. ശ്രീജിത്ത് വിഷയത്തിൽ സിഐ ക്രിസ്പിൻ സാമിനു ഗുരുതര വീഴ്ച പറ്റിയെന്ന് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഡിജിപിക്കു റിപ്പോർട്ട് സമർപ്പിച്ചിരുന്നു.