തൊഴിലാളി ദിനത്തിൽ കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിൻ തച്ചങ്കരി
ലോക തൊഴിലാളി ദിനത്തിൽ കെഎസ്ആർടിസി ബസിൽ കണ്ടക്ടറായി ജോലി ചെയ്ത് എംഡി ടോമിൻ ജെ. തച്ചങ്കരി. തിരുവനന്തപുരത്തുനിന്നും ഗുരുവായൂരിലേക്ക് പോകുന്ന ഫാസ്റ്റ് പാസഞ്ചറിലാണ് ജീവനക്കാരുടെ യൂണിഫോമിട്ട് ടിക്കറ്റ് മെഷീനുമായി തച്ചങ്കരി കണ്ടക്ടറായി ജോലി ചെയ്യുന്നത്. സ്റ്റാന്‍ഡ് ബൈ കണ്ടക്ടര്‍ ഇല്ലാതെയാണ് യാത്ര.
രാവിലെ 10.30-നാണു തിരുവനന്തപുരത്തുനിന്ന് ബസ് യാത്ര തിരിച്ചത്. ഈ ബസ് കൊട്ടാരക്കര സ്റ്റാന്‍ഡിലാണ് ഭക്ഷണത്തിനു നിര്‍ത്തുന്നത്. ഈ വേളയില്‍ ഡ്രൈവറുടെ കൂടെ പോയി ആഹാരം കഴിക്കും. തിരുവല്ലയില്‍ ഡ്യൂട്ടി തീരുമ്പോള്‍ ഗാരേജില്‍ ജീവനക്കാരുമായി തച്ചങ്കരി സംസാരിക്കും.
കഴിഞ്ഞ ദിവസം തിരുവനന്തപുരം ആർടി ഓഫീസിൽനിന്ന് തച്ചങ്കരി കണ്ടക്ടർ ലൈസൻസ് എടുത്തിരുന്നു. കണ്ടക്ടര്‍ ലൈസന്‍സിനു വേണ്ടിയുള്ള ലേണേഴ്സ് ടെസ്റ്റിലെ 20 ചോദ്യങ്ങളില്‍ 19 എണ്ണവും തച്ചങ്കരി ശരിയായാണ് രേഖപ്പെടുത്തിയത്. ബസില്‍ എത്ര യാത്രക്കാരെ നിര്‍ത്തിക്കൊണ്ടുപോകാമെന്ന ചോദ്യത്തിനാണ് തച്ചങ്കരിക്കു തെറ്റു പറ്റിയത്.
25 പേരെ എന്നാണ് കെഎസ്ആര്‍ടിസി എംഡി എഴുതിയ ഉത്തരം. പക്ഷേ യാത്രക്കാരെ നിര്‍ത്തി കൊണ്ടു പോകാന്‍ പാടില്ലെന്നാണ് ശരിയായ ഉത്തരം. തച്ചങ്കരിയുടെ കണ്ടക്ടര്‍ ലൈസന്‍സിനു മൂന്നു വര്‍ഷത്തെ കാലവധിയുണ്ട്.
മാസങ്ങൾക്കുശേഷം കെഎസ്ആർടിസി ജീവനക്കാർക്കു കൃത്യസമയത്തു ശമ്പളം നൽകിയും തച്ചങ്കരി കഴിഞ്ഞ ദിവസം ജീവനക്കാരെ ഞെട്ടിച്ചിരുന്നു. കുറച്ചു മാസങ്ങളായി പത്താം തീയതിക്കു ശേഷമായിരുന്നു ശമ്പളവിതരണം നടന്നിരുന്നത്. ഇതിനാണ് മാറ്റം വന്നത്.
ഇക്കുറി മാസാവസാനം തന്നെ ശമ്പളം ലഭിച്ചതോടെ തച്ചങ്കരിക്ക് അഭിനന്ദനവുമായി ജീവനക്കാരുടെ പോസ്റ്റുകൾ സോഷ്യൽ മീഡിയയിലെത്തി. ജീവനക്കാർക്കു കൃത്യമായി ശമ്പളം നൽകുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു.