പോക്സോ കേസുകളിലെ നടപടികൾ വേഗത്തിലാക്കണമെന്ന് സുപ്രീം കോടതി
കുട്ടികള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ തടയുന്നതിനുള്ള പോക്സോ കേസുകളിലെ വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് രാജ്യത്തെ ഹൈക്കോടതികള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം. കേസുകള്‍ പ്രത്യേക പോക്സോ കോടതികളിലായിരിക്കണമെന്നും സുപ്രീകോടതി നിര്‍ദേശിച്ചു. അഭിഭാഷക നല്കിയ പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി മാര്‍ഗനിര്‍ദേശം നല്‍കിയത്.
കേസുകള്‍ അനാവശ്യമായി നീട്ടിവെക്കരുത്. വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ഹൈക്കോടതികള്‍ മൂന്നംഗ സമിതികളെ നിയോഗിക്കണം. ഈ സമിതികളായിരിക്കണം കേസിന് മേല്‍നോട്ടം വഹിക്കേണ്ടത്.
അടുത്തിടെ പോക്സോ നിയമം ഭേദഗതി ചെയ്യുന്ന ഓർഡിനൻസിനു രാഷ്ട്രപതി അംഗീകാരം നൽകിയിരുന്നു. ഇതോടെ ഇത്തരംകേസുകളിൽ കടുത്ത ശിക്ഷ വിധിക്കാൻ കോടതികൾക്കാവും. പന്ത്രണ്ടു വയസിൽ താഴെയുള്ള കുട്ടികൾക്കെതിരേയുള്ള കൊടുംകുറ്റകൃത്യങ്ങൾക്കാണ് വധശിക്ഷ വരെ വ്യവസ്ഥ ചെയ്തിരിക്കുന്നത്.