ഇത് തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രമുള്ള ‘മോദി മാജിക്’: തുടര്‍ച്ചയായ ഏഴാം ദിവസവും പെട്രോള്‍ വിലയില്‍ മാറ്റമില്ല
പെട്രോള്‍-ഡീസല്‍ നിരക്കുകളില്‍ മാറ്റം വന്നിട്ട് ഒരാഴ്ചയാകുന്നു. അന്താരാഷ്ട്ര വിപണിവിലയ്ക്കനുസരിച്ചു ഇന്ധനവില നിശ്ചയിക്കാന്‍ ആഭ്യന്തര എണ്ണക്കമ്പനികള്‍ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഏപ്രില്‍ 24-നാണ് അവസാനമായി പമ്പുകളില്‍ പെട്രോള്‍-ഡീസല്‍ വിലയില്‍ മാറ്റമുണ്ടായത്.
ബ്രെന്‍ഡ് ക്രൂഡ് ഓയിലിന് ഒരു ഡോളറിലേറെ വര്‍ധിച്ചിട്ടും ഇന്ധനവില പിടിച്ചുനിര്‍ത്തിയ മാജിക്കിന് പിന്നില്‍ ഉടന്‍ നടക്കാനിരിക്കുന്ന കര്‍ണാടക, ചെങ്ങന്നൂര്‍ തെരഞ്ഞെടുപ്പുകളാണെന്ന് വിദഗ്ധര്‍ പറയുന്നു. മറ്റു അവസരങ്ങളില്‍ ആഗോള എണ്ണ വിലയെ പഴിചാരി വില നിയന്ത്രണം അസാധ്യമാണെന്ന് ആവര്‍ത്തിക്കുന്ന മോദി സര്‍ക്കാരിന്, വേണമെങ്കില്‍ ഇന്ധന വില പിടിച്ചുനിര്‍ത്താന്‍ കഴിയുമെന്നതിന്റെ വ്യക്തമായ ഉദാഹരണമാണിത്. പക്ഷേ അതിന് തെരഞ്ഞെടുപ്പ് പോലെയുള്ള എന്തെങ്കിലുമൊക്കെ വരണമെന്ന് മാത്രം.
അന്താരാഷ്ട്ര വിപണിയില്‍ ഇന്ധനവില മാറിക്കൊണ്ടിരിക്കുകയാണെങ്കിലും ആഭ്യന്തരവിപണിയില്‍ വില തത്കാലം നിയന്ത്രിച്ചുനിര്‍ത്താന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ധാരണ. ഇക്കാര്യത്തില്‍ ഔദ്യോഗിക ഉത്തരവൊന്നും പുറപ്പെടുവിച്ചിട്ടില്ല. കേരളത്തിൽ ഡീസൽ വില ഇപ്പോൾ സർവകാല റിക്കാർഡിലാണ്.
തിരുവനന്തപുരത്ത് 78.61 രൂപ, കൊച്ചിയിൽ 77.45 രൂപ, കോഴിക്കോട്ട് 77.74 രൂപ, പത്തനംതിട്ടയിൽ 78.03 രൂപ എന്നിങ്ങനെയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില. ഡീസൽ കൊച്ചിയിൽ 70.43 രൂപ, കൊല്ലത്ത് 71.14 രൂപ, തിരുവനന്തപുരത്ത് 71.52 രൂപ, കോഴിക്കോട്ട് 70.53 രൂപ, പാലക്കാട്ട് 70.79 രൂപ എന്നിങ്ങനെയാണു വില.
ദിവസേന രാത്രി എത്തുന്ന എസ്.എം.എസുകളിലൂടെയാണ് നിരക്കുമാറ്റം പമ്പുകാര്‍ അറിയുന്നത്. അതനുസരിച്ചാണ് മെഷീനില്‍ മാറ്റങ്ങള്‍ വരുത്തുന്നത്. ഈ എസ്.എം.എസ്. ഒരാഴ്ചയായി വന്നിട്ടില്ലെന്ന് നാഷണല്‍ ഫെഡറേഷന് ഓഫ് ഓള് ഇന്ത്യ പെട്രോളിയം ട്രേഡേഴ്സ് നാഷണല്‍ വൈസ് പ്രസിഡന്റ് ആര്. ശബരിനാഥ് പറഞ്ഞു. ”നിരക്കുകളില്‍ വ്യത്യാസം വരാത്തത് പ്രത്യക്ഷത്തില്‍ നഷ്ടം വരുത്തുന്നില്ലെങ്കിലും ഇത് എന്ന് മാറുമെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്.
വിലയില്‍ മാറ്റം വരുത്തുന്നത് 15-30 ദിവസങ്ങളുടെ ഇടവേളയില്‍ മതിയെന്നത് ഞങ്ങള്‍ മുന്‍പേ ആവശ്യപ്പെട്ടിട്ടുള്ളതുമാണ്. ഇപ്പോള്‍ എന്താണ് ഇത്തരത്തിലൊരു നീക്കമെന്ന് അറിയില്ല”-ശബരിനാഥ് പറഞ്ഞു. വിലനിലവാരം മാറാത്തതിനാല്‍, ഇന്ധനവിതരണത്തിന്റെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവയുടെ ഓഹരിവിലയില്‍ ഒമ്പതുമുതല്‍ 16 ശതമാനം വരെ നഷ്ടമുണ്ടായിട്ടുണ്ട്.