വീണ്ടും ആൾക്കൂട്ട കൊലപാതകം: കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന സംശയത്താല്‍ രണ്ട് യുവാക്കളെ ജനക്കൂട്ടം അടിച്ചുകൊന്നു

single-img
1 May 2018

ചെന്നൈ: വെല്ലൂര്‍ ജില്ലയിലെ പരശുരാമന്‍പട്ടി, കാഞ്ചീപുരം ജില്ലയിലെ ചിന്നയ്യന്‍ഛത്രം ഗ്രാമങ്ങളിലാണ് സംഭവം നടന്നത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന ഉത്തരേന്ത്യന്‍ സംഘമെത്തിയിട്ടുള്ളതായി സാമൂഹികമാധ്യമങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്നാണ് ശനിയാഴ്ച പരശുരാമന്‍പട്ടിയില്‍ അലഞ്ഞുനടന്നിരുന്ന യുവാവിനെ ജനം കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. ഹിന്ദി മാത്രം സംസാരിച്ചിരുന്ന യുവാവിനെ മറ്റൊരു കാരണവുമില്ലാതെ ആക്രമിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കമ്പും തടിക്കഷ്ണങ്ങളും കൊണ്ട് മര്‍ദിച്ച് അവശനാക്കിയ ഇയാളെ പിന്നീട് ഗൂഡിയാട്ടം സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണെന്ന് സംശയിക്കത്തക്ക ഒരു തെളിവും ലഭിച്ചിട്ടില്ലെന്ന് ഗൂഡിയാട്ടം പോലീസ് അറിയിച്ചു.

വഴിതെറ്റി ഇവിടെ എത്തിയതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം. മനോദൗര്‍ബല്യമുള്ളയാളായിരുന്നെന്നും സംശയിക്കുന്നു. വീടിന് പുറത്ത് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഉറങ്ങിക്കൊണ്ടിരുന്ന ഏഴ് വയസ്സുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചെന്ന സംശയത്തെത്തുടര്‍ന്നാണ് ഞായറാഴ്ച നാല്‍പത് വയസ്സിനടുത്ത് തോന്നിക്കുന്നയാളെ കാഞ്ചീപുരം ചിന്നയ്യന്‍ഛത്രത്തില്‍ ആളുകള്‍ ആക്രമിച്ചത്.

ഉറങ്ങിക്കിടന്ന കുട്ടിയുടെ അടുത്ത് വന്നിരുന്നയാളെ നാട്ടുകാര്‍ ഓടിച്ച് വിടുകയായിരുന്നു. കുറച്ച് സമയത്തിനുശേഷം ഇയാളെ വീണ്ടും സമീപപ്രദേശത്ത് കണ്ടതോടെ കോപാകുലരായ ആളുകള്‍ മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് തലയില്‍ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കാഞ്ചീപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനിടെ ആശുപത്രിയില്‍നിന്ന് കാണാതായ ഇയാളെ അരക്കിലോമീറ്ററോളം അകലെയുള്ള സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

കൊല്ലപ്പെട്ടവര്‍ ഉത്തരേന്ത്യന്‍ സ്വദേശികളാണെന്ന് സ്ഥിരീകരിച്ചെങ്കിലും ഇവരെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. വെല്ലൂരില്‍ നടന്ന സംഭവത്തില്‍ ഗ്രാമവാസികളായ എട്ടുപേര്‍ അറസ്റ്റിലായി. വെങ്കടേശന്‍(46), വാസു(55), ധര്‍മന്‍(44), യോഗനാഥന്‍(42), വിനായകന്‍(35), പരന്താമന്‍(26), വിനോദ്(27), തമിഴ്‌സെല്‍വന്‍(28) എന്നിവരാണ് അറസ്റ്റിലായത്. അതേസമയം ചിന്നയ്യന്‍ഛത്രത്തില്‍ നടന്ന സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.