വിവാദ പ്രസംഗം നടത്തിയ സാധ്വി സരസ്വതിക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തു

single-img
30 April 2018

കാസര്‍കോട്: വിവാദ പ്രസംഗം നടത്തിയ വിശ്വഹിന്ദു പരിഷത് വനിതാ നേതാവ് സാധ്വി സരസ്വതിക്കെതിരെ പൊലീസ് കേസെടുത്തു. സനാതന്‍ ധര്‍മ പ്രചാര്‍ സേവാ സമിതി എന്ന ഹിന്ദു സംഘടനയുടെ പ്രസിഡന്റാണു മധ്യപ്രദേശുകാരിയായ സാധ്വി.

പ്രസംഗത്തിലൂടെ മതവികാരം വ്രണപ്പെടുത്തി സംഘര്‍ഷത്തിന് ആഹ്വാനം ചെയ്തതിനാണ് ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തത്. വിശ്വഹിന്ദു പരിഷത്തിന്റെ സമ്മേളനത്തില്‍ വര്‍ഗീയ വിദ്വേഷം പരത്താന്‍ ശ്രമിച്ചവര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബദിയടുക്ക സി.പി.എം ലോക്കല്‍ കമ്മിറ്റി മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ഒരുലക്ഷം രൂപവരെ മുടക്കി മൊബൈല്‍ ഫോണ്‍ വാങ്ങുന്നവരാണ് നമ്മള്‍. എന്നാല്‍ ആയിരം രൂപ മുടക്കി ഒരു വാള്‍ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൗജിഹാദികള്‍ സ്ത്രീകളെ നോക്കിയാല്‍ അവരുടെ കഴുത്തു വെട്ടാന്‍ ഈ വാള്‍ ഉപയോഗിക്കണം.

ഹിന്ദുക്കള്‍ ആയുധമെടുത്തു വിപ്ലവം നടത്തണം. എങ്കിലേ മതം മുന്നോട്ടു പോകുകയുള്ളൂ. ഭാരത് മാതാ കീ ജയ് വിളിക്കാന്‍ മടിക്കുന്നവര്‍ അയോധ്യയിലെ ക്ഷേത്രം പൂര്‍ത്തിയാകുമ്പോള്‍ ജയ് ശ്രീറാം എന്നെങ്കിലും വിളിക്കും. ഇതിനായി നിയമസഭയില്‍ കാവിക്കൊടി പാറണം എന്നും സാധ്വി പറഞ്ഞിരുന്നു.