ജമ്മു കശ്മീർ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ നിർമൽ സിങ് രാജിവച്ചു
ജമ്മുകാഷ്മീർ ഉപമുഖ്യമന്ത്രി നിർമൽ സിംഗ് രാജിവച്ചു. ഇന്നു മന്ത്രിസഭാ പുനസംഘടന നടക്കാനിരിക്കെയാണ് ബിജെപി മന്ത്രിയായ നിർമൽ സിംഗ് രാജിവച്ചത്. നിയമസഭാ സ്പീക്കർ കവീന്ദർ ഗുപ്ത ഉപമുഖ്യമന്ത്രിയായേക്കുമെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷൻ സാത് ശർമയും സംസ്ഥാന നേതാവ് രവീന്ദ്ര റയ്നയും പുതിയ മന്ത്രിസഭയിൽ ഉണ്ടാകുമെന്നും കരുതുന്നു.
കഠുവ കൂട്ടമാനഭംഗ കേസിനെ തുടർന്ന് രണ്ട് മന്ത്രിമാർ രാജിവച്ചതിനു പിന്നാലെയാണ് പിഡിപി സഖ്യ മന്ത്രിസഭയിൽ ഇളക്കി പ്രതിഷ്ടയ്ക്കു ബിജെപി തയാറായിരിക്കുന്നത്. മാനഭംഗ കേസിലെ പ്രതികളെ പിന്തുണച്ചതിനെ തുടർന്നാണ് ബിജെപി മന്ത്രിമാർക്ക് രാജിവയ്ക്കേണ്ടവന്നത്.
മെഹബൂബ മുഫ്തി മന്ത്രിസഭയിലെ എല്ലാ പാർട്ടി മന്ത്രിമാരോടും രാജിക്കത്ത് നൽകാൻ ബിജെപി ഏപ്രിൽ 17ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എത്ര പേരെ നിലവിലെ മന്ത്രിസഭയിൽ നിന്നു ബിജെപി മാറ്റി നിർത്തുമെന്നു വ്യക്തമായിട്ടില്ല. അമിത് ഷായുടെയും പാർട്ടി ജനറൽ സെക്രട്ടറി റാം മാധവിന്റെയും കയ്യിൽ ഇതുമായി ബന്ധപ്പെട്ട പട്ടികയുണ്ട്. ഇത് നിർമൽ സിങ്ങിനു കൈമാറും.
അതേസമയം പിഡിപി മന്ത്രിമാരിൽ മാറ്റമൊന്നുമുണ്ടാകില്ല. ഒഴിഞ്ഞു കിടക്കുന്ന ധനമന്ത്രി സ്ഥാനത്തേക്ക് ആരാകുമെന്ന ചർച്ചയും ശക്തമായിട്ടുണ്ട്. തിങ്കളാഴ്ച ഗവർണറുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്ഞ ചെയ്തു പുതിയ മന്ത്രിമാർ അധികാരത്തിലേറും. ഉച്ചയ്ക്ക് 12നു ശ്രീനഗറിലെ കൺവൻഷൻ സെന്ററിലാണു സത്യപ്രതിജ്ഞ ചടങ്ങുകൾ.