രണ്ട് ദിവസത്തെ കളക്ഷന്‍ 80 കോടി രൂപ; അവഞ്ചേഴ്‌സ് ഇന്‍ഫിനിറ്റി വാര്‍ മുന്നേറ്റം തുടരുന്നു

single-img
30 April 2018

മാര്‍വല്‍ ‘അവഞ്ചേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍’ ബോക്‌സ് ഓഫീസില്‍ മുന്നേറ്റം തുടരുന്നു. 80 കോടിരൂപയാണ് രണ്ട് ദിവസം കൊണ്ട് ചിത്രം നേടിയത്. ഇന്ത്യയില്‍ ആദ്യദിനം 30 കോടി നേടിയെടുക്കാന്‍ ചിത്രത്തിന് കഴിഞ്ഞു. ഈ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ വിദേശ ചിത്രവും അവഞ്ചേഴ്‌സ് ആണ്.

ഭൂമിയെ നശിപ്പിക്കാന്‍ എത്തുന്ന താനോസ് എന്ന അതിശക്തിമാനായ വില്ലനെ നേരിടാന്‍ മാര്‍വല്‍ സിനിമാ പ്രപഞ്ചത്തിലെ സൂപ്പര്‍താരങ്ങള്‍ എല്ലാം ഒരുമിച്ച് അണിനിരക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ആക്ഷന്‍ രംഗങ്ങള്‍ക്ക് മാത്രമല്ല വൈകാരിക രംഗങ്ങള്‍ക്കും ഇന്‍ഫിനിറ്റി വാര്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

അയണ്‍മാന്‍, ഡോ. സ്‌ട്രെയ്ഞ്ച്, സ്‌പൈഡര്‍മാന്‍ എന്നിവര്‍ക്കാണ് സിനിമയില്‍ കൂടുതല്‍ പ്രാധാന്യം. ഹള്‍ക്ക് ഇത്തവണ ഇടിച്ചല്ല കോമഡി കാണിച്ചാണ് കയ്യടി നേടുന്നത്. സ്‌പൈഡര്‍മാന് ചെറിയൊരു സ്ഥാനക്കയറ്റവും ക്യാപ്റ്റന്‍ അമേരിക്കയ്ക്ക് പുത്തന്‍ ഷീല്‍ഡും തോറിന് പുതിയ ആയുധവും പുതിയ സിനിമയിലൂടെ കിട്ടുന്നു. താനോസ് തന്നെയാണ് ഇന്‍ഫിനിറ്റിവാറിലെ കരുത്തന്‍ കഥാപാത്രം.

ക്രിസ്റ്റഫര്‍ മാര്‍കസ്, സ്റ്റീഫന്‍ മക്ഫീലി എന്നിവരുടെ തിരക്കഥയാണ് സിനിമയുടെ മറ്റൊരു പ്രധാനഘടകം. 30 കഥാപാത്രങ്ങളെ ഒരേ പ്രാധാന്യത്തോടെ നിലനിര്‍ത്തിക്കൊണ്ടുപോകുക എന്ന ശ്രമകരമായ ദൗത്യം സിനിമയില്‍ ഭംഗിയായി നിര്‍വഹിച്ചിരിക്കുന്നു.
ആന്തണി റൂസോയും ജോയ് റൂസോയും ചേര്‍ന്നാണ് 30 കോടി യുഎസ് ഡോളര്‍ മുതല്‍മുടക്കുള്ള ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.