സൗദിയിലെ പ്രവാസി ഡ്രൈവര്‍മാര്‍ക്ക് ജോലി നഷ്ടമാകും

single-img
28 April 2018

സൗദി അറേബ്യയില്‍ വനിതകള്‍ക്ക് വാഹനമോടിക്കാന്‍ ലൈസന്‍സ് അനുവദിക്കുന്നതോടെ ഡ്രൈവര്‍ തസ്തികകളില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് തൊഴില്‍നഷ്ടപ്പെടുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ സൗദിയില്‍ രണ്ടുലക്ഷം ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെ 10 ലക്ഷം വിദേശികള്‍ ഡ്രൈവര്‍മാരായി ജോലി ചെയ്യുന്നുണ്ട്.

വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ തീരുമാനിച്ചതോടെ വിദേശ ഡ്രൈവര്‍മാരുടെ നിയമനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. വിദേശ റിക്രൂട്ട്‌മെന്റും നടക്കുന്നില്ല. ഈ വര്‍ഷം ജൂണ്‍ 24 മുതല്‍ വനിതകള്‍ക്ക് ലൈസന്‍സ് അനുവദിക്കാന്‍ നേരത്തേ സൗദി മന്ത്രിസഭ തീരുമാനിച്ചിരുന്നു.

ഇതോടെ ഡിസംബര്‍ ആകുന്നതോടെ നിലവിലുള്ള കൂടുതല്‍ വിദേശ ഡ്രൈവര്‍മാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാനാണ് സാധ്യത. ജൂണ്‍ മുതല്‍ ടാക്‌സി കാറുകളില്‍ വനിതാ ഡ്രൈവര്‍മാരുടെ സേവനം ആരംഭിക്കും. വനിതകള്‍ക്ക് മാത്രമായി വനിതാ ടാക്‌സികളും രംഗത്തെത്തും. മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് ടാക്‌സി സേവനം നല്‍കുന്ന ഉബര്‍, കരിം തുടങ്ങിയ കമ്പനികള്‍ സ്വദേശി വനിതകള്‍ക്ക് ഡ്രൈവിങ് പരിശീലനം നല്‍കുന്നതിന് കരാര്‍ ഒപ്പുവെച്ചിട്ടുണ്ട്.