ലിഗയുടെ വിഷയത്തില്‍ മുഖ്യമന്ത്രിക്കും പൊലീസിനുമെതിരെ ആരോപണമുന്നയിച്ച അശ്വതി ജ്വാലയ്‌ക്കെതിരെ കേസ്

single-img
28 April 2018

തിരുവനന്തപുരം: സാമൂഹ്യപ്രവര്‍ത്തക അശ്വതി ജ്വാലക്കെതിരെ പൊലീസ് അന്വേഷണം. ലിഗയുടെ സഹോദരി എലീസയെ സഹായിക്കാനെന്ന പേരില്‍ പണം പിരിച്ച് തട്ടിപ്പ് നടത്തിയെന്ന പരാതിയിലാണ് അന്വേഷണം. പരാതിയില്‍ അന്വേഷണം നടത്താനുള്ള നിര്‍ദേശം ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഐജി മനോജ് എബ്രഹാമിന് കൈമാറി.

അശ്വതി അനധികൃത പണപ്പിരിവ് നടത്തിയെന്ന് കോവളം പനങ്ങോട് സ്വദേശി അനില്‍കുമാറാണ് പരാതിപ്പെട്ടത്. 3.8 ലക്ഷം രൂപ ഇത്തരത്തില്‍ അശ്വതി പിരിച്ചെടുത്തു. അടുത്തിടെ അഞ്ച് ഏക്കര്‍ ഭൂമി വാങ്ങാന്‍ അഡ്വാന്‍സ് നല്‍കിയത് അന്വേഷിക്കണമെന്നും പരാതിയില്‍ പറയുന്നു.

വിദേശ വനിത ലിഗ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണത്തില്‍ ഗുരുതരവീഴ്ചയുണ്ടായെന്ന് ലിഗയുടെ കുടുംബത്തെ സഹായിച്ച അശ്വതി ജ്വാല ആരോപിച്ചിരുന്നു. ലിഗയുടെ സഹോദരിയും സുഹൃത്തുമായി കാണാന്‍ ചെന്നപ്പോള്‍ ഡിജിപി ആക്രോശിച്ചുവെന്നും മുഖ്യമന്ത്രിയെ കാണാന്‍ അനുമതി കിട്ടിയില്ലെന്നും അശ്വതി ആരോപിച്ചിരുന്നു.

ഈ സംഭവങ്ങള്‍ക്ക് പിന്നാലെയാണ് അശ്വതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വര്‍ഷങ്ങളായി ജ്വാല ഫൗണ്ടേഷന്‍ എന്ന ചാരിറ്റബിള്‍ സ്ഥാപനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്ന ആളാണ് അശ്വതി. തെരുവില്‍ ഭക്ഷണമെത്തിക്കുന്നതടക്കമുള്ള സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു അശ്വതി.