‘മകള്‍ക്ക് ചോറിലും അമ്മയ്ക്ക് മീന്‍കറിയിലും അച്ഛന് രസത്തിലും വിഷം നല്‍കി’; സൗമ്യയുടെ മൊഴി പുറത്ത്

single-img
25 April 2018

പിണറായിലെ ദുരൂഹ മരണങ്ങളുടെ ചുരുളഴിച്ച് പിടിയിലായ വീട്ടമ്മ സൗമ്യ. ഇതരബന്ധങ്ങള്‍ക്ക് തടസം നിന്നതിനാല്‍ മൂത്തമകളെയും മാതാപിതാക്കളെയും എലിവിഷം നല്‍കി കൊലപ്പെടുത്തിയെന്നാണ് സൗമ്യ മൊഴി നല്‍കിയത്. നീണ്ട പതിനൊന്ന് മണിക്കൂര്‍ നേരത്തെ ചോദ്യം ചെയ്യലിനൊടുവില്‍ കുറ്റം സമ്മതിച്ച സൗമ്യയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

തുടക്കത്തില്‍ ചോദ്യം ചെയ്യലിനോട് സൗമ്യ സഹകരിച്ചിരുന്നില്ല. തുടര്‍ച്ചയായി പൊലീസ് ഉദ്യോഗസ്ഥര്‍ മാറി മാറി ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. മൂത്ത മകള്‍ ഐശ്വര്യയെ ജനുവരി 21ന് ചോറില്‍ എലിവിഷം നല്‍കി കൊലപ്പെടുത്തി. അമ്മ കമലയ്ക്ക് മീന്‍കറിയിലും അച്ഛന്‍ കുഞ്ഞിക്കണ്ണന് രസത്തിലുമാണ് എലിവിഷം നല്‍കിയത്. എന്നാല്‍ 2012ല്‍ മരിച്ച ഇളയമകള്‍ കീര്‍ത്തനയുടേത് സ്വഭാവിക മരണമാണെന്ന് സൗമ്യമൊഴി നല്‍കിയിട്ടുണ്ട്.

മൂത്തമകളും മാതാപിതാക്കളും സൗമ്യയുടെ ഇതര ബന്ധങ്ങള്‍ക്ക് തടസമായതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. സൗമ്യയുമായി ബന്ധമുള്ള മൂന്ന് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.

2012 സെപ്റ്റംബര്‍ ഒന്‍പതിന് ഒരു വയസ്സുകാരിയായ കീര്‍ത്തന, ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വര്‍ഷം ജനുവരി 21 ന് കീര്‍ത്തനയുടെ സഹോദരി ഒന്‍പത് വയസുകാരി ഐശ്വര്യ, മാര്‍ച്ച് ഏഴിന് വീട്ടമ്മയായ 68 വയസുകാരി കമല, ഏപ്രില്‍ 13 ന് കമലയുടെ ഭര്‍ത്താവ് 78 വയസ്സുള്ള കുഞ്ഞിക്കണ്ണന്‍ എന്നിവരുടെ മരണങ്ങളാണ് കൊലപാതകമെന്ന് വ്യക്തമായത്.

എല്ലാവരും മരിച്ചത് കടുത്ത വയറ് വേദനയേയും ഛര്‍ദിയേയും തുടര്‍ന്നായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണമടഞ്ഞവരുടെ ശരീരത്തില്‍ നിന്നും എലിവിഷത്തിന്റയും അലുമിനിയം ഫോസ്‌ഫേറ്റിന്റെയും അംശങ്ങള്‍ കണ്ടെത്തിയിരുന്നു.

ഒന്നിന് പിറകെ ഒന്നായുള്ള മരണത്തില്‍ ദുരൂഹത പടര്‍ന്നതോടെ അന്വേഷണം ആരംഭിക്കുകയായിരുന്നു. കിണര്‍ വെള്ളത്തിലെ വിഷാംശവും അണുബാധയുമായിരുന്നു സംശയം. എന്നാല്‍ പരിശോധനയില്‍ ഇതിലൊന്നും അസ്വാഭാവികത ഇല്ലെന്ന് വ്യക്തമായി. അതിന് പിന്നാലെ ഈ വര്‍ഷം ആദ്യം മരണമടഞ്ഞ ഐശ്വര്യയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തുകയായിരുന്നു.

ആന്തരികാവയവങ്ങളുടെ പരിശോധനയില്‍ നിന്നും എലിവിഷത്തിന്റെയും അലുമിനിയം ഫോസ്‌ഫേറ്റിന്റേയും അംശം കണ്ടെത്തിയതോടെ മറ്റ് രണ്ട് പേരുടേയും മൃതദേഹങ്ങളും പോസ്റ്റ് മോര്‍ട്ടം നടത്തി. ഇതിലും നേരത്തെ കണ്ടെത്തിയ അതേ വിഷാംശം അടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹതയേറി.

സൗമ്യയുടെ പല നിലപാടുകളും തുടക്കം മുതല്‍ തന്നെ നാട്ടുകാരില്‍ സംശയങ്ങള്‍ ജനിപ്പിച്ചിരുന്നു. മരണവീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനത്തിന് എത്തിയതോടെയാണ് സൗമ്യയ്ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന സംശയം ഉദിച്ചു തുടങ്ങിയത്. പിണറായി വീട്ടില്‍ എത്തിയപ്പോള്‍ സൗമ്യ അസ്വസ്ഥയായിരുന്നു എന്നു പറയപ്പെടുന്നു.

അന്വേഷണം തനിക്കുനേരെയും തിരിയുമോ എന്ന ആശങ്കയായിരുന്നു കാരണം. ഇതോടെ താനും വിഷത്തിന് ഇരയായി എന്ന് വരുത്തിത്തീര്‍ക്കാന്‍ വിഷം കഴിച്ചു ദുരൂഹത സൃഷ്ടിക്കാനായി പിന്നീടുള്ള നീക്കം. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതോടെ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി രഘുരാമന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്യലിനായി തലശേരിയില്‍ എത്തുകയായിരുന്നു.

സമാനമായ രോഗലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സൗമ്യയും. സാമ്പത്തിക ബാധ്യതയും കുടുംബപ്രശ്‌നങ്ങളും കാരണം മാതാപിതാക്കള്‍ ആത്മഹത്യചെയ്തുവെന്ന് വരുത്താനായിരുന്നു ശ്രമം. ഇവിടെ നിന്ന് ഡിസ്ചാര്‍ജ് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് പൊലീസ് ആശുപത്രിയിലെത്തി കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നാണ് പൊലീസ്, സൗമ്യയെ കസ്റ്റഡിയിലെടുത്തതും ചോദ്യ ചെയ്യലിനൊടുവില്‍ അറസ്റ്റ് ചെയ്തതും.

വര്‍ഷങ്ങളായി വിവാഹബന്ധം വേര്‍പെടുത്തി കഴിയുന്ന സൗമ്യയുടെ ഫോണ്‍ രേഖകളും പൊലീസ് പരിശോധിച്ചിരുന്നു. സൗമ്യയുമായി ബന്ധമുണ്ടായിരുന്ന ഏതാനും പേരും സംശയനിഴലിലായിരുന്നു. നാലുപേരുടേയും മരണത്തില്‍ ഇവരുടെ പങ്കും പൊലീസ് അന്വേഷിച്ചുവരുകയാണ്.