അമ്മയെയും അച്ഛനെയും മക്കളെയും എലിവിഷം നൽകി കൊന്നു; കുറ്റം സമ്മതിച്ച് സൗമ്യ; അറസ്റ്റ് രേഖപ്പെടുത്തി
കണ്ണൂർ∙ ദുരൂഹസാഹചര്യത്തിൽ പിണറായിയിൽ ഒരു കുടുംബത്തിലെ നാലു പേർ മരിച്ച സംഭവത്തിൽ കുടുംബാംഗമായ വണ്ണത്താംകണ്ടി സൗമ്യ (28) കുറ്റം സമ്മതിച്ചു. 10 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് സൌമ്യ കുറ്റം സമ്മതിച്ചത്.
അവിഹിത ബന്ധങ്ങള്‍ക്കു സൗകര്യമൊരുക്കുന്നതിനാണു മാതാപിതാക്കളേയും ഒരു മകളേയും താന്‍ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്നു സൗമ്യ പോലീസിനു നല്കിയ മൊഴിയില്‍ പറഞ്ഞു. ഒരു കുട്ടിയുടേതു സ്വാഭാവികമരണമാണെന്നാണ് യുവതി പറയുന്നത്. ചോറിലും കറികളിലും എലിവിഷം കലര്‍ത്തി നല്‍കിയാണ് ഓരോ കൊലപാതകവും നടത്തിയതെന്നും പ്രതി പോലീസിനു നല്കിയ മൊഴിയില്‍ പറയുന്നു.
ചൊവ്വാഴ്ച രാവിലെ പത്തിന് ടൗണ്‍ സിഐ കെ.ഇ. പ്രേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം തലശേരി സഹകരണ ആശുപത്രിയില്‍ നിന്നുമാണു സൗമ്യയെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്നു തലശേരി റസ്റ്റ് ഹൗസില്‍ ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
സൗമ്യയുടെ അച്ഛന് കുഞ്ഞിക്കണ്ണന്, അമ്മ കമല, എന്നിവരും സൗമ്യയുടെ മക്കളായ ഐശ്വര്യ, കീര്‍ത്തന എന്നിവരുമാണ് ദുരൂഹസാഹചര്യങ്ങളില്‍ മരിച്ചത്. 2012 സെപ്റ്റംബര്‍ ഒൻപതിനാണ് കീര്‍ത്തന മരിച്ചത്. ആറു വര്‍ഷങ്ങള്‍ക്കു ശേഷം ജനുവരി 21ന് ഐശ്വര്യ മരിച്ചു. കമല മാര്‍ച്ച് ഏഴിനും കുഞ്ഞിക്കണ്ണന് ഏപ്രില്‍ 13നും മരിച്ചു.
നേരത്തെ സ്വാഭാവിക മരണമെന്ന നിലയിലാണു മരണങ്ങൾ കൈകാര്യം ചെയ്യപ്പെട്ടിരുന്നത്. സമാന സ്വഭാവമുള്ള മരണങ്ങൾ സംശയം ഉയർത്തിയതിനെത്തുടർന്നാണ് സൗമ്യയെ ചോദ്യം ചെയ്തത്. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ വിഷാംശം കണ്ടെത്തിയിരുന്നു. കഴിഞ്ഞ ജനുവരിയിൽ ഈ വീട്ടിൽ മരിച്ച കുട്ടിയുടെ മൃതദേഹം കഴിഞ്ഞ ദിവസം പൊലീസ് പുറത്തെടുത്ത് പരിശോധിച്ചിരുന്നു.
മരണത്തിലെ ദുരൂഹതയുടെ ചുരുളഴിക്കാൻ കോടതി നിർദേശപ്രകാരമാണ് ഐശ്വര്യയുടെ മൃതദേഹം കഴിഞ്ഞ ദിവസം പോസ്റ്റുമാർട്ടം ചെയ്യാനായി പുറത്തെടുത്തത്. ഈ വർഷം ജനുവരി 21നാണു വയറ്റിലെ അസ്വസ്ഥതയെ തുടർന്ന് പെൺകുട്ടി മരിച്ചത്. അന്നു മരണത്തിൽ അസ്വാഭാവികത തോന്നാത്തതിനാൽ പോസ്റ്റ്മോർട്ടം നടത്തിയിരുന്നില്ല.
കണ്ണൂർ ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ സംഭവമുണ്ടായത്. ഛർദ്ദിയെ തുടര്‍ന്നാണ് സൗമ്യയുടെ കുടുംബത്തിലെ നാലു പേരും മരിച്ചത്. ഒരേ ലക്ഷണങ്ങളോടെ മരണങ്ങള് നടന്നതിന്റെ പശ്ചാത്തലത്തിൽ ബന്ധുക്കള്‍ പൊലീസിൽ പരാതി നല്‍കിയിരുന്നു.
നാലുപേരും കൊല്ലപ്പെട്ടതാകാമെന്ന സൂചനയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫിസിൽനിന്നുള്ള നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സൗമ്യയുടെ മാതാപിതാക്കളുടെ മൃതശരീരത്തിൽ അലുമിനിയം ഫോസ്ഫൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതോടെയാണ് നാലുപേരുടെയും മരണത്തിൽ ദുരൂഹത ബലപ്പെട്ടത്.
തലശ്ശേരി എഎസ്പി ചൈത്ര തെരേസ ജോണിന്റേയും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി രഘുരാമന്റേയും മേൽനോട്ടത്തിലായിരുന്നു ചോദ്യം ചെയ്യൽ. അന്വേഷണത്തോട് സൗമ്യ വേണ്ട രീതിയിൽ സഹകരിച്ചിരുന്നില്ല. ഛർദ്ദിയെ തുടര്‍ന്ന് സൗമ്യ ആശുപത്രിയിലായിരുന്നതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ പൊലീസിനായിരുന്നില്ല.
എലിവിഷത്തില്‍ പ്രധാനഘടകമായ അലുമിനിയം ഫോസ്ഫൈഡ് എങ്ങനെ മരണപ്പെട്ടവരുടെ ഉളളിലെത്തി എന്നതിൽ ഊന്നിയായിരുന്നു പൊലീസ് അന്വേഷണം. സൗമ്യയുടെ വീടുമായി ബന്ധപ്പെട്ടിരുന്ന ചിലർ കേസിൽ പൊലീസ് നിരീക്ഷണത്തിലായിരുന്നു