പോലീസിന് ഇങ്ങനെയും മണ്ടത്തരം പറ്റുമോ?: തൊട്ടടുത്തു നിന്ന പ്രതിയെ തിരിച്ചറിയാതെ അയാള്‍ പിടികിട്ടാപ്പുള്ളിയാണെന്ന് പ്രഖ്യാപിക്കുന്ന പോസ്റ്റര്‍ പതിച്ച് പോലീസ് സംഘം മടങ്ങി

single-img
24 April 2018

സഹാറന്‍പുരിലെ രണ്ട് എസ്‌ഐമാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമടങ്ങുന്ന പോലീസ് സംഘത്തിനാണ് വലിയ മണ്ടത്തരം പറ്റിയത്. ഭീം ആര്‍മി എന്ന ദളിത് സംഘടനയുടെ ദേശീയ അധ്യക്ഷന്‍ വിനയ് രത്തനെ അറസ്റ്റ് ചെയ്യാനെത്തിയതായിരുന്നു സഹാറന്‍പുര്‍ പോലീസ് സംഘം.

വീട്ടിലെത്തിയപ്പോള്‍ പ്രതിയുടെ അമ്മയാണ് ആദ്യം പുറത്തുവന്നത്. പിന്നീട് വിനയ് രത്തനും പുറത്തിറങ്ങി വന്നു. എന്നാല്‍ ഇത് തന്റെ ഇളയ മകനാണെന്നാണ് അമ്മ പരിചയപ്പെടുത്തിയത്. സംഘത്തിലുണ്ടായിരുന്ന പോലീസുകാരില്‍ ആരും രത്തനെ ഇതിനു മുന്‍പ് കണ്ടിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ ഇവര്‍ക്ക് പ്രതിയെ തിരിച്ചറിയാനും സാധിച്ചില്ല.

ഇതോടെ പ്രതി സ്ഥലത്തില്ലെന്ന് അറിഞ്ഞ് പ്രതിയെ കണ്ടെത്തുന്നത് സംബന്ധിച്ച കോടതി ഉത്തരവ് ഭിത്തിയില്‍ പതിച്ച് പോലീസ് തിരിച്ചുപോയി. പോലീസ് വന്നു മടങ്ങിയതിനു തൊട്ടു പിന്നാലെ പിടികിട്ടാപ്പുള്ളിയായ പ്രതിയുമായി പോലീസ് സംസാരിക്കുന്ന വീഡിയോ പുറത്തുവന്നു. ഇതോടെയാണ് പറ്റിയ അബദ്ധം പോലീസ് തിരിച്ചറിഞ്ഞത്.

പ്രാദേശിക മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയയിലൂടെയും വീഡിയോ പ്രചരിച്ചതോടെ അബദ്ധം തിരിച്ചറിഞ്ഞ് ഏതാനും മണിക്കൂറുകള്‍ക്കു ശേഷം പോലീസ് സംഘം പ്രതിയുടെ വീട്ടില്‍ വീണ്ടും എത്തി. എന്നാല്‍ അപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. രത്തന്‍ പിന്നീട് കോടതിയില്‍ ഹാജരായി.

2017ല്‍ സാമുദായിക സംഘര്‍ഷത്തിനിടെയുണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് വിനയ് രത്തനെതിരെ കേസെടുത്തത്. ഇയാളെ പിടികൂടുന്നവര്‍ക്ക് 12,000 രൂപ പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. വീഡിയോയുടെ അടിസ്ഥാനത്തില്‍ കൃത്യവിലോപം കാട്ടിയ പോലീസ് സംഘത്തിനെതിരെ അന്വേഷണം നടത്താന്‍ ജില്ലാ പോലീസ് മേധാവി ഉത്തരവിട്ടിട്ടുണ്ട്.