ശമ്പളം കൂട്ടി; നഴ്സുമാർ സമരത്തിൽ നിന്നു പിന്മാറി

single-img
24 April 2018

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിലെ നഴ്സുമാരുടെയും ജീവനക്കാരുടെയും ശമ്പളം വര്‍ധിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവായി. അടിസ്ഥാന ശമ്പളം നിലവിലെ 8975 രൂപയില്‍നിന്ന് 20,000 രൂപയാക്കി. 2017 ഒക്ടോബര്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.

ശമ്പളവര്‍ധന നേരത്തേ തീരുമാനിച്ചിരുന്നെങ്കിലും ആശുപത്രി ഉടമകളുടെ എതിര്‍പ്പുകാരണം അന്തിമ ഉത്തരവായിരുന്നില്ല. ഉത്തരവ് വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നുമുതല്‍ നഴ്സുമാര്‍ അനിശ്ചിതകാലസമരം പ്രഖ്യാപിച്ചിരിക്കെ, ഇന്നലെ രാത്രിയാണ് തൊഴില്‍ വകുപ്പ് അടിയന്തരമായി ഉത്തരവിറക്കിയത്.

ഇതോടെ അനിശ്ചിതകാല സമരത്തിൽ നിന്നു പിന്മാറുകയാണെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യുഎൻഎ) അറിയിച്ചു. 24നു ചേർത്തലയിൽ നിന്നു തിരുവനന്തപുരത്തേക്കു നടത്താനിരുന്ന ലോങ് മാർച്ചും പിൻവലിച്ചതായി യുഎൻഎ ഭാരവാഹികൾ അറിയിച്ചു.

‘യുഎൻഎയുടെ ശക്തമായ പ്രക്ഷോഭത്തിന്റെ ഭാഗമായി പുതുക്കിയ ശമ്പള പരിഷ്കരണ ഉത്തരവ് സർക്കാർ ഇറക്കുകയും അതിന്റെ പകര്‍പ്പ് സംഘടനയ്ക്കു ലഭിക്കുകയും ചെയ്തു. ഇന്ത്യയിൽ ആദ്യമായി 20,000 രൂപ അടിസ്ഥാന ശമ്പളം എന്ന നേട്ടം കൈവരിക്കാൻ യുഎൻഎ നടത്തിയ സമര പോരാട്ടത്തിലൂടെ സംഘടനയ്ക്കായി.

തുടക്കക്കാർക്കു വിവിധ കാറ്റഗറിയിലായി 20,000 – 30,000 രൂപ വരെയുണ്ടെങ്കിലും സർക്കാർ ഇറക്കിയ ഡ്രാഫ്റ്റ് പ്രകാരമുള്ള ശമ്പള സ്കെയിലിൽ നിന്നും വ്യത്യസ്തമായി അലവൻസുകളിൽ വലിയ മാറ്റം നോട്ടിഫിക്കേഷനിൽ ഉണ്ട്. അത് നേടിയെടുക്കാനുള്ള നിയമ-സംഘടനാ പോരാട്ടങ്ങൾ തുടരും.

244 ദിവസമായി തുടരുന്ന കെവിഎം അശ്രുപത്രി സമരം അവസാനിപ്പിക്കുന്നതിനു വേണ്ടിയുളള നിയമ പോരാട്ടം ശക്തമാക്കുന്നതോടൊപ്പം പ്രക്ഷോഭങ്ങളും ശക്തിപ്പെടുത്തും’– യുഎൻഎ ഭാരവാഹികൾ വ്യക്തമാക്കി.

വര്‍ധന ഇങ്ങനെ

* 100 കിടക്കകള്‍വരെയുള്ള ആശുപത്രിയിലാണ് 20,000 രൂപ അടിസ്ഥാന ശമ്പളം
* 101 മുതല്‍ 300 കിടക്കകള്‍വരെ 22,000 രൂപ.
* 301-500 വരെ 24,000 രൂപ. 501-700 വരെ 26,000 രൂപ
* 701-800 വരെ 28,000 രൂപ
* 800-നുമുകളില്‍ 30,000 രൂപ
* അടിസ്ഥാനശമ്പളം ഇരട്ടിയലധികം വര്‍ധിപ്പിക്കുന്നതിനോടൊപ്പം 50 ശതമാനംവരെ അധിക അലവന്‍സും കിട്ടും.

* ആശുപത്രികളിലെ മറ്റ് ജീവനക്കാര്‍ക്ക് 16,000 മുതല്‍ 22,090 രൂപവരെ അടിസ്ഥാന ശമ്പളം. പരമാവധി 12.5 ശതമാനംവരെ അധിക അലവന്‍സും.

* പാരാമെഡിക്കല്‍ ജീവനക്കാര്‍ക്ക് 16,400 രൂപ മുതലാണ് അടിസ്ഥാന ശമ്പളം. പരമാവധി 15 ശതമാനംവരെ അധിക അലവന്‍സും. * വേതനത്തിനുപുറമേ, സര്‍വീസ് വെയിറ്റേജ്, ക്ഷാമബത്ത, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയും ലഭിക്കും.

* ആശുപത്രികളിലെ കിടക്കകളുടെ എണ്ണമനുസരിച്ച് പരമാവധി 30,000 രൂപവരെ ഇവര്‍ക്ക് ശമ്പളം കിട്ടും.

* 7775 രൂപ ലഭിക്കുന്ന പൊതുവിഭാഗത്തിലെ ജീവനക്കാരന് 16,000 രൂപയായിരിക്കും ഇനി അടിസ്ഥാനശമ്പളം. പരമാവധി അലവന്‍സ് 2000 രൂപ.

* നിലവില്‍ 7825 രൂപ അടിസ്ഥാന ശമ്പളമുള്ള പാരാ മെഡിക്കല്‍ സ്റ്റാഫിന് കുറഞ്ഞത് 16,400 രൂപ അടിസ്ഥാന വേതനവും പരമാവധി 2460 രൂപ അധിക അലവന്‍സും കിട്ടും.

* 2017 ഒക്ടോബര്‍ ഒന്നുമുതലുള്ള ക്ഷാമബത്ത, സര്‍വീസ് വെയിറ്റേജ്, വാര്‍ഷിക ഇന്‍ക്രിമെന്റ് എന്നിവയ്ക്കും ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ട്.

* കിടക്കകളുടെ അടിസ്ഥാനത്തില്‍ നഴ്സുമാര്‍ക്ക് അഞ്ചുമുതല്‍ 33 ശതമാനംവരെയാണ് അലവന്‍സുകള്‍ ലഭിച്ചിരുന്നത്. ഇത് 10 മുതല്‍ 50 ശതമാനംവരെയായി വര്‍ധിപ്പിച്ചു.