കെഎസ്ആര്‍ടിസിയില്‍ കൂട്ട സ്ഥലം മാറ്റം; ഉത്തരവിറങ്ങിയത് ഇന്നലെ; നാളെ ഡ്യൂട്ടിയില്‍ ഹാജരാകണം

single-img
24 April 2018

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് കൂട്ടസ്ഥലം മാറ്റം. 518 കണ്ടക്ടര്‍ ജീവനക്കാരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെയാണ് സ്ഥലം മാറ്റിയിരിക്കുന്നത്. കോര്‍പ്പറേഷനെ ലാഭത്തിലാക്കുന്നതിന്റെ ഭാഗമായാണ് സ്ഥലം മാറ്റമെന്നാണ് സൂചന.

ടോമിന്‍ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റതിന് പിന്നാലെയാണ് കൂട്ടസ്ഥലം മാറ്റം. ഏപ്രില്‍ 21 ന് ഉത്തരവ് ഇറങ്ങിയെങ്കിലും കഴിഞ്ഞ ദിവസം മാത്രമാണ് അത് ജീവനക്കാര്‍ക്ക് ലഭിച്ചത്. നാളെ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവില്‍ നിര്‍ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്.

കാസര്‍കോട് യൂണിറ്റിലേക്കാണ് ഏറ്റവും കൂടുതല്‍ ജീവനക്കാരെ സ്ഥലം മാറ്റിയിരിക്കുന്നത്. 52 പേര്‍. കാഞ്ഞങ്ങാടിലേക്ക് 49 പേരേ സ്ഥലം മാറ്റിയപ്പോള്‍ വെഞ്ഞാറമൂട്, തിരുവനന്തപുരം സെന്‍ട്രല്‍ എന്നിവിടങ്ങളിലേക്ക് 30 പേരെ വീതം സ്ഥലം മാറ്റി. ഇടുക്കി, കോട്ടയം ജില്ലകളുടെ വിവിധ ഭാഗങ്ങളിലേക്ക് അമ്പതോളം ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്.

ടോമിന്‍ ജെ തച്ചങ്കരി കെഎസ്ആര്‍ടിസി എംഡിയായി ചുമതലയേറ്റ ശേഷം സര്‍വീസ് മുടങ്ങുന്ന റൂട്ടുകളെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വരുമാനമുള്ള മേഖലകളില്‍ സ്ഥിരമായി സര്‍വ്വീസ് മുടങ്ങുന്നത് കെഎസ്ആര്‍ടിസിയുടെ ദിവസ വരുമാനത്തില്‍ വലിയ കുറവ് വരുത്തി എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുതിയ പരിഷ്‌കരണം. എന്നാല്‍ മതിയായ ജീവനക്കാരെ നിയമിക്കാതെ തൊഴിലാളികളെ ബുദ്ധിമുട്ടിക്കുന്നു എന്ന ആരോപണമാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.