കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ പോലും നിശബ്ദമാക്കുന്നു; രാജ്യത്തെ പെണ്‍കുഞ്ഞുങ്ങളെ സംരക്ഷിക്കേണ്ടത് ബിജെപിക്കാരില്‍ നിന്ന്; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

single-img
23 April 2018

കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ പോലും നിശബ്ദമാക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി. പാര്‍ലമെന്റില്‍ സംസാരിക്കാന്‍ പോലും പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകുന്നില്ല. പാര്‍ലമെന്റിനെ പോലും മോദി നിശബ്ദമാക്കി. നീതിന്യായ വ്യവസ്ഥയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞതായും രാഹുല്‍ പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍കണ്ട് കേന്ദ്രസര്‍ക്കാരിനെതിരെയുള്ള കോണ്‍ഗ്രസിന്റെ പ്രതിഷേധപരിപാടികള്‍ക്ക് തുടക്കം കുറിച്ചാണ് രാഹുല്‍, കേന്ദ്രസര്‍ക്കാരിനെതിരെ രംഗത്തെത്തിയത്. ഉത്തരേന്ത്യയിലെ വിവിധസംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടെ പതിനായിരത്തോളം പേരാണ് തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ നടക്കുന്ന റാലിയില്‍ പങ്കെടുക്കുന്നത്.

ഭരണഘടന സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്റെ ആഹ്വാനം. മുതിര്‍ന്ന നേതാക്കളും പഞ്ചാബ് അടക്കമുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.

എട്ട് വയസുകാരി പീഡന കൊലക്ക് ഇരയായിട്ടും പ്രധാനമന്ത്രി മൗനം പാലിക്കുകയാണ്. മോദി സംസാരിക്കുന്നത് മന്‍കി ബാത്തിലൂടെ മാത്രമാണ്. മോദിയും എന്‍ഡിഎയും പിന്തുടരുന്നത് ദലിത് വിരുദ്ധതയാണ്. രാജ്യത്തെ സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കേണ്ടത് ബിജെപി എംഎല്‍എമാരില്‍ നിന്നുമാണെന്നും രാഹുല്‍ ആഞ്ഞടിച്ചു.

ആര്‍എസ്എസ് ആശയങ്ങള്‍ ഭരണഘടന മൂല്യങ്ങള്‍ക്ക് മേല്‍ ആധിപത്യം നേടാന്‍ ശ്രമിക്കുകയാണ്. സ്വന്തം ഉയര്‍ച്ചക്കായി മാത്രം പ്രവര്‍ത്തിക്കുന്ന പ്രധാനമന്ത്രിയാണ് മോദി. മോദിക്ക് സ്വന്തം കാര്യത്തില്‍ മാത്രമാണ് ശ്രദ്ധ. തെരഞ്ഞെടുപ്പില്‍ വിജയിക്കുന്നതില്‍ മാത്രമാണ് താല്‍പര്യം. 70 വര്‍ഷം കൊണ്ട് കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ത്യക്കുണ്ടാക്കി നല്‍കിയ സല്‍പ്പേര് വെറും നാല് വര്‍ഷം കൊണ്ടാണ് മോദി തകര്‍ത്തു കളഞ്ഞതെന്നും രാഹുല്‍ പറഞ്ഞു.