ബിസ്‌കറ്റ് വാങ്ങാന്‍ പോയ 6 വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ചു; കുട്ടി ഗുരുതരനിലയില്‍

single-img
23 April 2018

ബിസ്‌കറ്റ് വാങ്ങാന്‍ കടയിലേക്ക് പോയ ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ചു. ഒഡിഷയെ ഖടക്കിലാണ് സംഭവം. സ്‌കൂള്‍ പരിസരത്താണ് കുട്ടിയെ ക്രൂരമായി പീഡിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ശരീരത്തില്‍ വിവിധയിടങ്ങളില്‍ ആഴത്തില്‍ മുറിവേറ്റ കുട്ടിയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടിയുടെ നില ഗുരുതരായി തുടരുന്നായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. സംഭവത്തില്‍ 25 വയസുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ചയാണ് പെണ്‍കുട്ടി ബിസ്‌ക്കറ്റ് വാങ്ങാനായി വീട്ടില്‍ നിന്നും പോയത്. ഏറെ നേരമായിട്ടും കുട്ടി തിരികെ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചിലിനിറങ്ങി.

ഒരു മണിക്കൂറോളം ഗ്രാമത്തിലെ മുക്കും മൂലയും അരിച്ചുപെറുക്കി നടത്തിയ അന്വേഷണത്തില്‍ വിവസത്രയായ കുട്ടിയെ അബോധാവസ്ഥയില്‍ സ്‌കൂളിനകത്ത് നിന്നും കണ്ടെത്തി. തലയില്‍ നിന്നും വായില്‍ നിന്നും രക്തമൊലിച്ച നിലയിലായിരുന്നു പെണ്‍കുട്ടി.

ഉടന്‍ തന്നെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലേക്ക് മാറ്റിയ പെണ്‍കുട്ടിയെ തുടര്‍ ചികിത്സയ്ക്കായി കട്ടക്കിലെ എസ്.സി.ബി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. തല, മുഖം, നെറ്റി, മാറിടം, രഹസ്യ ഭാഗങ്ങള്‍ എന്നിവിടങ്ങളില്‍ ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ടെന്ന് ഡോക്ടമാര്‍ അറിയിച്ചു.

പെണ്‍കുട്ടിയുടെ ഗ്രാമത്തില്‍ തന്നെ താമസിക്കുന്ന യുവാവിനെയാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വധശ്രമത്തിനും പീഡനത്തിനും കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നായി 13 വിദഗ്ദ്ധ ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തിലാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നതെന്ന് ആശുപത്രിയില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കളെ കാണാനെത്തിയ ഒഡിഷ ആരോഗ്യമന്ത്രി പ്രതാപ് ജേന പറഞ്ഞു.